ന്യൂഡൽഹി: താൻ രാഷ്ട്രപതിസ്ഥാനാർഥിയാക്കുമെന്നതു കിംവദന്തികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അഭ്യൂഹങ്ങളാണു പ്രചരിക്കുന്നത്. ഞാൻ വിദേശകാര്യമന്ത്രിയാണ്. അതു സംബന്ധിച്ച കാര്യങ്ങൾ ചോദിക്കൂ എന്നാണ് സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു സുഷമ മറുപടി നൽകിയത്.
ജൂലൈ 17നു രാഷ്ട്രപതി തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ഭരണപക്ഷം ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഭരണപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷം തീരുമാനമെടുക്കാമെന്ന നിലപാടാണ് പ്രതിപക്ഷ കക്ഷികൾക്കുള്ളത്.
എന്നാൽ, ബിജെപിയുടെ സ്ഥാനാർഥി ചർച്ചകളിൽ സുഷമ സ്വരാജിനു പിന്തുണ വർധിക്കുന്നതായാണു റിപ്പോർട്ട്. മറ്റുകക്ഷികളുമായു ള്ള നല്ലബന്ധമാണു സുഷ്മയുടെ ബലം. അതിനിടെ പ്രധാന സഖ്യകക്ഷികളിലൊന്നായ ശിവസേന കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥനെ സ്ഥാനാർഥിയാക്കണമെന്നു നിർദേശിച്ചിരുന്നു.
മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷ നിരയിൽ ആലോചനയു ണ്ട്.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റിലി എന്നിവരുൾപ്പെട്ട സമിതിയാണു രാഷ്ട്രപതി സ്ഥാനാർഥിയുമായി ബന്ധപ്പെട്ടു മുന്നണിയിലും പ്രതിപക്ഷത്തുമുള്ള പാർട്ടികളുമായി ചർച്ചയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവർ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭരണപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ചർച്ചകളിൽ ഒരു കാര്യവുമില്ലെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും പ്രതികരിച്ചത്.
രാഷ്ട്രപതിസ്ഥാനാർഥി : എല്ലാം അഭ്യൂഹങ്ങളെന്നു സുഷമ സ്വരാജ്
12:43 AM Jun 18, 2017 | Deepika.com