ന്യൂഡൽഹി: കാലാവധി പൂർത്തിയാകാൻ ഒരു മാസം മാത്രം അവശേഷിക്കവേ വധശിക്ഷയ്ക്കെതിരായ രണ്ട് ദയാഹർജികൾകൂടി രാഷ്ട്രപതി പ്രണാബ് മുഖർജി തള്ളി. ഇതോടെ അദ്ദേഹത്തിന്റെ കാലയളവിൽ തള്ളിയ ദയാഹർജികളുടെ എണ്ണം 33 ആയി. മേയ് അവസാനമാണ് രണ്ടു ഹർജികളും തള്ളിയതെന്ന് രാഷ്ട്രപതിഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. 2012ൽ ഇൻഡോറിൽ നാലു വയസുള്ള ബാലികയെ മൂന്നു പേർ കൂട്ടമാനഭംഗത്തിനുശേഷം കൊലപ്പെടുത്തിയ കേസിലെയും പൂനയിൽ യുവതിയെ കാർ ഡ്രൈവറും സുഹൃത്തും ചേർന്ന് കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെയും ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് രണ്ടു കേസുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾ ദയാഹർജികൾ സമർപ്പിച്ചത്.
ഇൻഡോർ കേസിൽ പ്രതികളായ ബാബു എന്ന കേതൻ(26), ജിതേന്ദ്ര എന്ന ജിത്തു(24), സണ്ണി (26) എന്നിവരാണു ദയാഹർജി നൽകിയത്. നാലു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ഓടയിൽ തള്ളുകയായിരുന്നു. പൂനയിൽ ടെക്കി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് 2007ലാണ്. സംഭവത്തിൽ കാർ ഡ്രൈവറായ പുരുഷോത്തം ദശരത് ബൊറാതെ, പ്രദീപ് യശ്വന്ത് കൊക്കഡെ എന്നിവർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ദയാഹർജി നൽകിയത്.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ ഭീകരൻ അജ്മൽ കസബിന്റെയും പാർലമെന്റ് ആക്രമണകേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെയും 1993ലെ മുംബൈ സ്ഫോടന പരന്പര കേസിലെ പ്രതിയായ യാക്കൂബ് മേമന്റെയും ദയാഹർജികൾ തള്ളിയത് പ്രണാബ് ആണ്. ഇതേതുടർന്നാണ് മൂന്നു പേരെയും തൂക്കിലേറ്റിയത്. പ്രണാബിന്റെ മുൻപിലെത്തിയ ദയാഹർജികളിൽ നാലു പേർക്കു മാത്രമാണ് ശിക്ഷാ ഇളവ് ലഭിച്ചത്. ദയാഹർജികൾ തീർപ്പാക്കുന്നതിനു രാഷ്ട്രപതിമാർക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല.
രാഷ്ട്രപതി രണ്ടു ദയാഹർജികൾ തള്ളി
12:43 AM Jun 18, 2017 | Deepika.com