ന്യൂഡൽഹി: ഭരണപക്ഷം രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തിടത്തോളം സമവായത്തിനുള്ള സാധ്യതകൾ തള്ളി കോണ്ഗ്രസ്. രാഷ്ട്രപതി സ്ഥാനാർഥി സംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗും വെങ്കയ്യ നായിഡുവും ഇന്നലെ ഡൽഹിയിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരിയെയും കണ്ടിരുന്നു.
രാഷ്ട്രപതി സ്ഥാനാർഥി സ്ഥാനത്തേക്ക് ഒരാളുടെ പേര് ആരാഞ്ഞതല്ലാതെ സർക്കാർ ആരുടെയും പേര് നിർദേശിച്ചില്ലെന്നു കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ആദ്യം ഭരണപക്ഷം ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കട്ടെ. അതിനുശേഷം കോണ്ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് കേന്ദ്രമന്ത്രിമാർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, സർക്കാർ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതു വരെ സഹകരണത്തിന്റെയോ സമവായത്തിന്റെയോ കാര്യത്തിൽ തീരുമാനമില്ലെന്നാണ് കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ഗുലാം നബി ആസാദും പറഞ്ഞത്. ഇതുവരെ സർക്കാർ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സമയവായത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ കാര്യമില്ലെന്നാണ് ഗുലാം നബി പറഞ്ഞത്. സർക്കാർ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ല. അവരുടെ മനസിൽ എന്താണെന്നു വ്യക്തവുമല്ല: ഖാർഗെ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാർഥിയുടെ പേര് നിർദേശിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് യെച്ചൂരിയും പറഞ്ഞു . മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന, ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുള്ള വ്യക്തിയാകണം സ്ഥാനാർഥിയെന്ന് യെച്ചൂരി പറഞ്ഞു.
അതിനിടെ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്നു മുമ്പു നിർദേശിച്ച ശിവസേന ഇന്നലെ നിലപാട് മാറ്റി പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്നാവശ്യപ്പെട്ടു. താൻ രാഷ്ട്രപതിയാകാനില്ലെന്നു മോഹൻ ഭാഗവത് തന്നെ വ്യക്തമാക്കിയതിനു പിന്നാലെയാണു ശിവസേന നിലപാട് മാറ്റിയത്.
രാഷ്ട്രപതി സ്ഥാനാർഥി: സർക്കാരുമായി സമവായമില്ലെന്നു പ്രതിപക്ഷം
03:12 AM Jun 17, 2017 | Deepika.com