ന്യൂഡൽഹി:കശാപ്പിനായുള്ള കാലിവില്പന നിരോധിച്ച കേന്ദ്ര സർക്കാരിനോടും ബിജെപിയോടും ചോദ്യങ്ങൾ ചോദിച്ചു കോണ്‍ഗ്രസ്. കശാപ്പ് നിരോധനത്തിനു ഗോവയിൽ കേന്ദ്ര-സംസ്ഥാ ന സർക്കാരുകൾ ചേർന്നു നടത്തുന്ന കശാപ്പു ശാലകളെക്കുറിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് എന്താണ് പറയാനുള്ളത്.
താൻ ബീഫ് കഴിക്കുമെന്നും ആർക്കാണു തടയാൻ കഴിയുന്നതെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നിലപാടിൽ പാർട്ടിയുടെ പ്രതികരണം എന്താണ് ?.
ഉത്തർപ്രദേശിൽ വിവാദം അഴിച്ചു വിടുന്ന ബിജെപി മന്ത്രി സംഗീത് സോം ആണ് അൽ ഫദുവ ഫുഡ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനി സ്ഥാപിച്ചത്. മാംസവും അനുബന്ധ ഉത്പന്നങ്ങളുണ് ഈ കന്പനിയുടെ വിപണനം. യുപിയിൽ സംഗീത് സോമിനെ കാബിനറ്റ് മന്ത്രിയാക്കിയ യോഗി ആദിത്യ നാഥ് ഇക്കാര്യത്തിൽ എന്താണ് പറയുന്നത്്? മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പു കാലത്ത് ബിജെപി ഒൗദ്യോഗിക സ്ഥാനാർഥി തന്റെ മണ്ഡലത്തിൽ നല്ല ബീഫ് ഉറപ്പു വരുത്തുമെന്നാണ് പ്രസംഗിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് പിങ്ക് വിപ്ലവത്തെക്കുറിച്ചു പ്രസംഗിച്ച മോദിയുടെ ഭരണകാലത്ത് ബീഫ് കയറ്റുമതി 70 ശതമാനം വർധിച്ചു. രാജ്യവ്യാപകമായി ബീഫ് നിരോധനം ഉണ്ടാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ഗോവയിൽ പ്രസംഗിച്ചു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ ബീഫ് കയറ്റുമതി ഗണ്യമായി വർധിച്ചതിനെപ്പറ്റി എന്ത് പറയു ന്നു? കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ഉയർത്തുന്ന ചോദ്യങ്ങൾ ഇങ്ങനെ പോകുന്നു.
എന്നാൽ, കണ്ണൂരിൽ പരസ്യമായി കശാപ്പ് നടത്തിയത് കോണ്‍ഗ്രസിന്റെ സംസ്കാരത്തിനും മൂല്യങ്ങൾക്കും ചേർന്നതല്ലെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കണ്ണൂരിൽ നടന്ന സംഭവം ഭയാനകമാണ്. ഇതിനെ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ശ്രമം യഥാർഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ്. സഹാരൻപുരിൽ ദളിതർക്കെതിരേ ക്രൂരമായ അക്രമങ്ങളാണു നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
കശാപ്പ് നിരോധനം: ഇരട്ടത്താപ്പ് വ്യക്തമെന്ന് കോൺഗ്രസ്
01:19 AM May 30, 2017 | Deepika.com