ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ തീവ്രവാദ-വിധ്വംസക പ്രവർത്തനങ്ങൾക്കു വിദേശഫണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹുറിയത്ത് നേതാക്കളെ വീണ്ടും ചോദ്യംചെയ്തു.
തെഹ്രീക് ഇ ഹുറിയത്ത് നേതാക്കളായ ബിട്ട എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ദർ, നയീം ഖാൻ, ഗാസി എന്ന ജാവേദ് അഹമ്മദ് ബാബ എന്നിവരെയാണു കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യംചെയ്തത്. ഈ മാസം ആദ്യം മൂവരെയും തുടർച്ചയായ നാലു ദിവസം എൻഐഎ സംഘം ചോദ്യംചെയ്തിരുന്നു. തുടർന്ന് ബാങ്ക് രേഖകളും വസ്തുവകകളുടെ വിശദാംശങ്ങളും ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു.
പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയിദ്, വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗിലാനി, ജമ്മു ആൻഡ് കാഷ്മീർ നാഷണൽ ഫ്രണ്ട് ചെയർമാൻ നയിം ഖാൻ എന്നിവർക്കെതിരേയുള്ള പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണു ചോദ്യംചെയ്യൽ. മുംബൈ ഭീകരാക്രമണത്തെത്തുടർന്നു രൂപീകൃതമായ എൻഐഎയ്ക്കാണ് അന്വേഷണചുമതല.
പാക്കിസ്ഥാനിലെ ഭീകരസംഘടനയിൽനിന്ന് ഹവാല മാർഗത്തിലൂടെ പണം കൈപ്പറ്റിയതായി നയിംഖാൻ സമ്മതിക്കുന്ന ദൃശ്യങ്ങൾ ഒരു ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഈ ഒളികാമറ ദൃശ്യങ്ങളെത്തുടർന്ന് ഹുറിയത്തിൽനിന്ന് നയിം ഖാനെ സസ്പൻഡ് ചെയ്യുകയായിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്കു വിദേശഫണ്ട്: ഹുറിയത്ത് നേതാക്കളെ എൻഐഎ സംഘം വീണ്ടും ചോദ്യംചെയ്തു
01:12 AM May 30, 2017 | Deepika.com