ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി നൽകിയ മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ചാനൽ എംഡിയും വാർത്താ അവതാരകനുമായ അർണബ് ഗോസ്വാമിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. വാചകമടി കുറയ്ക്കണമെന്നും തോന്നുന്നതെന്തും വിളിച്ചു പറയരുതെന്നും ഗോസ്വാമിയോട് ജസ്റ്റീസ് മൻമോഹൻ വാക്കാൽ നിർദേശിച്ചു.
തനിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന് അർണബും ചാനലും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ശശി തരൂർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിനു പങ്കുണ്ടെന്നും അതു സംബന്ധിച്ച ഫോണ് സംഭാഷണങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്നും അർണബ് ഗോസ്വാമി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മേയ് എട്ടു മുതൽ 13 വരെ സംപ്രേഷണം ചെയ്ത വാർത്തകളിൽ അപകീർത്തിപരമായ പരാമർശങ്ങൾ അർണബ് ഗോസ്വാമി നടത്തിയെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
മറ്റൊരു ടിവി ചാനലിന്റെ എഡിറ്റർ ഇൻ ചീഫായിരിക്കേ സമാനമായ രീതിയിലുള്ള വാർത്തകൾ നൽകിയതിനു നേരത്തേ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അഥോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതാണെന്നും ശശി തരൂരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ച കോടതി, ഗോസ്വാമിയുടെ വാചകക്കസർത്തിനെതിരേ കടുത്ത വിമർശനമുന്നയിക്കുകയായിരുന്നു.
സത്യസന്ധമായി നിങ്ങൾക്ക് വാർത്തകൾ നൽകാം. വസ്തുതകൾ നിരത്താം. എന്നാൽ, ഒരാളെക്കുറിച്ച് തോന്നുന്നതെല്ലാം വിളിച്ചു പറയുന്നതു ശരിയല്ല- ജസ്റ്റീസ് മൻമോഹൻ വ്യക്തമാക്കി. വാർത്തകളുടെ പേരിൽ അന്തിമ നിഗമനത്തിൽ എത്തേണ്ടതില്ലെന്നും കുറ്റവാളിയാകുന്ന വിധത്തിൽ പേര് പരാമർശിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 16നു മുന്പ് ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട യാതൊന്നും സംപ്രേഷണം ചെയ്യരുതെന്ന് ചാനലിനു നിർദേശം നൽകണമെന്ന് തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.
അർണബ് ഗോസ്വാമിയോടു ഡൽഹി ഹൈക്കോടതി - ‘അധികം വാചകമടി വേണ്ട’
01:12 AM May 30, 2017 | Deepika.com