ചെന്നൈ: കോടിക്കണക്കിനു രൂപയുടെ അനധികൃത സന്പാദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട്ടിലെ ഖനിരാജാവ് ജെ. ശേഖർ റെഡ്ഡിക്കെതിരേ കുരുക്കുകൾ മുറുകുന്നു. ശേഖർ റെഡ്ഡി അനധികൃതമായി സൂക്ഷിച്ചിരുന്ന 30 കിലോഗ്രാം സ്വർണക്കട്ടികൾഎൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. കേസിൽ ശേഖർ റെഡ്ഡിയെയും കൂട്ടാളികളായ കെ. ശ്രീനിവാസലു, പി.കുമാർ എന്നിവരെയും കഴിഞ്ഞ മാർച്ചിൽ എൻഫോഴ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ അറ്റാച്ച് ചെയ്ത സ്വർണത്തിന് 8.57 കോടി രൂപ വിലവരുമെന്ന് എൻഫോഴ്സ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. നേരത്തേ ശേഖർ റെഡ്ഡിയുടെ 34 കോടിരൂപ വിലമതിക്കുന്ന വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഏറ്റെടുത്തിരുന്നു. നോട്ട് റദ്ദാക്കലിനുശേഷം രാജ്യത്ത് കണ്ടെത്തിയ ഏറ്റവും വലിയ അനധികൃത നിക്ഷേപമാണ് ശേഖർ റെഡ്ഡിയുടേത്.
അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കോടിയിലേറെ രൂപ അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിൽ 34 കോടിരൂപയുടെ പുതിയ നോട്ടുകളും ഉൾപ്പെടുന്നു. 97 ലക്ഷം രൂപയുടെ പഴയ നോട്ടുകൾക്കു പുറമേ 177 കിലോഗ്രാം സ്വർണവും ശേഖരത്തിലുണ്ടായിരുന്നു. പ്രേംകുമാറിന്റെ വസതിയിൽ നിന്നാണ് സ്വർണക്കട്ടികൾ കണ്ടെത്തിയത്. റെഡ്ഡിയുടെ കൂട്ടാളി ശ്രീനിവാസലുവാണു സ്വർണക്കട്ടികൾക്കായി പണം നൽകിയതെന്നു പ്രേം കുമാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിരുന്നു.
ശേഖർ റെഡ്ഡിയിൽനിന്ന് 30 കിലോ സ്വർണം പിടിച്ചെടുത്തു
01:12 AM May 30, 2017 | Deepika.com