കാഷ്മീർ ബന്ദിൽ സ്തംഭിച്ച് ജനജീവിതം
01:12 AM May 30, 2017 | Deepika.com
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ സബ്സാർ ഭട്ട് ഉൾപ്പെടെ എട്ടു ഭീകരരെ വധിച്ചതിനെത്തുടർന്ന് കാഷ്മീർ താഴ്വരയിൽ വിഘടനവാദികൾ പ്രഖ്യാപിച്ച ബന്ദിൽ ജനജീവിതം സ്തംഭിച്ചു. രണ്ടു ദിവസത്തേക്കാണ് വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തത്. പ്രക്ഷോഭകാരികൾ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയതോടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പോലീസ് കർഫ്യു ഏർപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടാം ദിനവും താഴ്വരയിൽ കടകന്പോളങ്ങൾ അടഞ്ഞു കിടന്നു. റോഡുകൾ വിജനമായി തുടർന്നു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ശ്രീനഗറിൽ കോളജുകളും ഹയർസെക്കൻഡറി സ്കൂളുകളും തുറന്നില്ല. പ്രക്ഷോഭകർ അക്രമം അഴിച്ചുവിടാനുള്ള സാഹചര്യം പരിഗണിച്ച് താഴ്വരയിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിരുന്നു.