ന്യൂഡൽഹി: എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഇന്ത്യ ലോകത്തിനു മാതൃകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റംസാൻ വ്രതം ആരംഭിച്ചിരിക്കുന്നതു ചൂണ്ടിക്കാട്ടി ആശംസകൾ നേർന്നു കൊണ്ടു പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയത്. മതങ്ങളും ജാതികളും വിചാരധാരകളും പാരന്പര്യങ്ങളുമെല്ലാം ശാന്തിയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതങ്ങളിലെയും സമുദായങ്ങളിലെയും ജനങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. വൈവിധ്യമാണ് നമ്മുടെ കരുത്ത്. വിശ്വാസികളും അവിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഐക്യത്തോടെ ജീവിക്കുന്നതിൽ അഭിമാനമുണ്ട്.
സുരക്ഷിതമായ മേഖലകളിൽ നിന്നു വിട്ടിറങ്ങി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ താൻ യുവാക്കളോട് ആവശ്യപ്പെട്ടിരുന്നു. അത് യുവാക്കൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. സ്വാതന്ത്ര്യ സമര പോരാളികളെ പാർപ്പിച്ച ജയിലുകൾ സന്ദർശിക്കുകയും അവരുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്യാൻ യുവാക്കൾ തയാറാവുന്നതിലും സന്തോഷം പ്രകടിപ്പിച്ച നരേന്ദ്ര മോദി, വീര സവർക്കറുടെ ജന്മദിനവും സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം വഹിച്ച പങ്കും എടുത്തു പറഞ്ഞു.
മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മകമായ വിമർശനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൻ കി ബാത്തിലൂടെ തന്നെ രാജ്യത്തെ എല്ലാ കുടുംബത്തിലെയും അംഗമാക്കി മാറ്റിയെന്നും വീട്ടിലിരുന്നു വീട്ടിലെ കാര്യങ്ങൾ പറയുന്ന തോന്നലാണ് ഇപ്പോൾ തനിക്കുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ ലോകത്തിനു മാതൃകയാണെന്നു മോദി
11:55 PM May 28, 2017 | Deepika.com