ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിൽ സിബിഎസ്ഇ ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കെതിരേ സിബിഐ കേസെടുത്തു. ഉത്തരക്കടലാസിന്റെ സ്കാനിംഗ് യോഗ്യതയില്ലാത്ത കന്പനിക്കു നൽകിയതിനാണ് കേസ്.
ഇതോടെ, ഈ വർഷം ജനുവരിയിൽ പരീക്ഷ എഴുതിയ 7.94 ലക്ഷം പേരുടെ ഫലം വൈകുമെന്നു വ്യക്തമായി. സിബിഎസ്ഇ ഐടി വിഭാഗം ഡയറക്ടർ ഡോ.അന്തരീക്ഷ് ജോഹ്റി, വീനസ് ഡിജിറ്റൽ സർവീസ് എന്ന സ്വകാര്യ കന്പനിയുടെ പ്രതിനിധി കപിൽ ശർമ, വീനസ് ഡിജിറ്റൽ സർവീസ് എന്നിവരെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ സിബിഎസ്ഇയിലെ ചില ഉദ്യോഗസ്ഥരുടെ പേരുകളുമുണ്ടെന്നാണു സൂചന.
ഡൽഹിയിലെ കരോൾബാഗ്, പട്ടേൽനഗർ എന്ന വിലാസത്തിൽ പ്രവർത്തിക്കുന്നതായി അവകാശപ്പെട്ടിട്ടുള്ള വീനസ് ഡിജിറ്റൽസ് എന്ന കന്പനിക്കാണ് ഉത്തരക്കടലാസിന്റെ മൂല്യനിർണയത്തിന്റെ ഭാഗമായ സ്കാനിംഗിനുള്ള കരാർ നൽകിയത്. എന്നാൽ, ഈ വിലാസത്തിൽ കന്പനി പ്രവർത്തിക്കുന്നില്ലെന്ന് സിബിഐ കണ്ടെത്തി.
കന്പനിയെ തിരഞ്ഞെടുത്തത്ത് ശരിയായ രീതിയിൽ ടെൻഡർ ക്ഷണിച്ചല്ലെന്നും ആരോപണമുണ്ട്. സിബിഎസ്ഇ ആസ്ഥാനത്ത് റെയ്ഡ് നടത്തിയ സിബിഐ ഇതുമായി ബന്ധപ്പെട്ട ചില രേഖകളും കണ്ടെത്തി.
നീറ്റ്: സിബിഎസ്ഇ ഡയറക്ടർക്കെതിരേ സിബിഐ കേസെടുത്തു
12:55 AM May 28, 2017 | Deepika.com