ന്യൂഡൽഹി: വിവാദ വാർത്താ അവതാരകൻ അർണബ് ഗോ സ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരേ മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂർ മാനനഷ്ടത്തിനു കേസ് നൽകി. രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരൂർ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തിരിക്കുന്നത്. ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആർജി ഒൗട്ട്ലെയർ മീഡിയ, എഎൻപിഎൽ എന്നിവരെയും എതിർകക്ഷികളാക്കിയാണ് തരൂർ കേസ് ഫയൽ ചെയ്തത്.
തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിനും 13നും ഇടയിൽ ചാനൽ സംപ്രേഷണം ചെയ്ത വാർത്തകൾ തനിക്കു മാനഹാനിയുണ്ടാക്കുന്നതാണ് എന്നാരോപിച്ചാണ് തരൂരിന്റെ നടപടി. ചാനലിൽ വന്ന വാർത്തകൾ പൊതുപ്രവർത്തകനായ തന്നെ അപമാനിക്കുന്ന വിധത്തിലാണെന്നും അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഇത്തരം വാർത്തകൾ സംപ്രേഷണം ചെയ്യുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനിടയുണ്ടെന്നും അഭിഭാഷകരായ മുഹമ്മദലി ഖാൻ, ഗൗരവ് ഗുപ്ത എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിൽ തരൂർ ചൂണ്ടിക്കാട്ടി. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കുംവരെ ഇതു സംബന്ധിച്ച വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
സുനന്ദയുടെ സംഭാഷണങ്ങളടങ്ങുന്ന ടേപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ടൈംസ് നൗ ചാനൽ നൽകിയ കേസിൽ കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി അർണബിനും ചാനൽ ലേഖിക പ്രേമ ശ്രീദേവിക്കും നോട്ടീസയച്ചിരുന്നു. മോഷണം, വിശ്വാസ വഞ്ചന, ബൗദ്ധിക സ്വത്ത് ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ടൈംസ് നൗ നെറ്റ്വർക്ക് നൽകിയ പരാതിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിനു പിന്നാലെയാണ് തരൂരും കോടതിയെ സമീപിച്ചിരിക്കുന്നത്.
അർണബിന്റെ ചാനലിനെതിരേ തരൂരിന്റെ മാനനഷ്ടക്കേസ്
12:55 AM May 28, 2017 | Deepika.com