ന്യൂഡൽഹി: സിക്ക് തീവ്രവാദികളെ അമർച്ച ചെയ്ത് രാജ്യത്തിന്റെ വീരനായകനായി മാറിയ പഞ്ചാബിലെ മുൻ ഡിജിപി കെ.പി.എസ്. ഗിൽ അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു 82 കാരനായ ഗില്ലിന്റെ അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ 18 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1989ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
1988 ൽ പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ തന്പടിച്ചിരുന്ന ഭീകരരെ അടിച്ചമർത്താൻ നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിനു നേതൃത്വം നൽകിയത് കെ.പി.എസ് ഗിൽ ആയിരുന്നു.
1988 ലാണ് പഞ്ചാബ് പോലീസിൽ ഡിജിപിയായി അദ്ദേഹം നിയമിതനാകുന്നത്. രണ്ടുവർഷത്തോളം ഈ പദവിയിൽ തുടർന്നു. ചെറിയ ഇടവേളയ്ക്കുശേഷം 1991 ൽ വീണ്ടും ഇതേ സ്ഥാനത്തു തിരിച്ചെത്തി. സംസ്ഥാനത്ത് ആഭ്യന്തര സംഘർഷവും ഭീകരവാദവും നിയന്ത്രണാതീതമായപ്പോൾ ഗില്ലിനെ സർക്കാർ തിരിച്ചുവിളിക്കുകയായിരുന്നു. 1995 ലാണ് ഐപിഎസിൽനിന്ന് വിരമിക്കുന്നത്.
1958 ൽ ഇന്ത്യൻ പോലീസ് സർവീസിൽ ചേർന്ന കെ.പി.എസ് ഗിൽ തുടക്കത്തിൽ വടക്കുകിഴക്കൻ മേഖലകളായ ആസാമിലും മേഘാലയയിലുമാണു സേവനമനുഷ്ഠിച്ചിരുന്നത്. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ മുൻ പ്രസിഡൻഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോണ്‍ഫ്ലിക്ട് മാനേജ്മെന്റിന്റെ (ഐസിഎം) സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
കെ.പി.എസ്. ഗിൽ അന്തരിച്ചു
01:03 AM May 27, 2017 | Deepika.com