ന്യൂഡൽഹി: മലയാളി ഉൾപ്പടെ രണ്ടു പൈലറ്റുമാരുമായി ചൈനീസ് അതിർത്തിക്കു സമീപം കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വിമാനം പറന്നുയർന്ന അസമിലെ വിമാനത്താവളത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ ചില ഭാഗങ്ങളേ ലഭിച്ചിട്ടുള്ളൂവെന്നും പൂർണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരം. കോഴിക്കോട് സ്വദേശിയായ അച്ചുദേവ് (25) ആണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളി പൈലറ്റ്.
ഈ മാസം 23 ന് രാവിലെ 9.30ന് ആസാമിലെ തേസ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം അരുണാചൽ പ്രദേശിലെ ഡോലാസാംഗ് മേഖലയിലാണു കാണാതായത്. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. അവസാന സന്ദേശം 11.30ന് ആണ് വിമാനത്തിൽ നിന്നു ലഭിച്ചത്.
സാധാരണ പരിശീലന പറക്കലിന് ഇടയിലാണ് വിമാനം കാണാതായത്. തേസ്പൂരിന് 60 കിലോമീറ്റർ വടക്ക് പറക്കുന്നതിന് ഇടയിലാണ് സുഖോയ് 30 വിമാനവുമായുള്ള ബന്ധം നഷ്ടമായത്. റഡാർ ബന്ധവും റേഡിയോ ബന്ധവും നഷ്ടമായെന്നു വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചിരുന്നു. ചൈനാ അതിർത്തിയിൽ നിന്നും 172 കിലോമീറ്റർ ദൂരെയാണ് തേസ്പൂർ വ്യോമതാവളം.
സുഖോയ് വിമാനങ്ങളുടെ കാലപ്പഴക്കത്തെ ചൊല്ലി നേരത്തെ വിവാദം ഉയർന്നിരുന്നു. അപകടത്തിനു കാരണം യന്ത്ര തകരാറാണെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചൈന സൈനിക വിന്യാസം ശക്തമാക്കിയിരുന്നു.
ഈ വർഷം മാർച്ചിൽ രാജസ്ഥാനിലെ ബാമറിൽ സുഖോയ് 30 വിമാനം തകർന്ന് വീണിരുന്നു. രണ്ട് പൈലറ്റുമാരും പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. രാജസ്ഥാനിലെ മൂന്നാമത്തെ സുഖോയ് വിമാന അപകടമായിരുന്നു അത്.
സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
01:03 AM May 27, 2017 | Deepika.com