ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ഇന്നലത്തെ ഉച്ചഭക്ഷണ ക്ഷണം നിരസിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് ഉച്ചവിരുന്നിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു. പ്രതിപ്രതിപക്ഷ ഐക്യത്തിന്റെ പ്രഖ്യാപനമെന്ന പോലെ മോദി സർക്കാരിന്റെ മൂന്നാം വാർഷിക ദിനത്തിൽ സോണിയ നടത്തിയ വിരുന്നിൽ നിതീഷിന്റെ പാർട്ടിയായ ജെഡിയുവിന്റെ അധ്യക്ഷൻ ശരത് യാദവും സഖ്യകക്ഷിയായ ആർജെഡി നേതാവ് ലാലു പ്രസാദും പങ്കെടുത്തിരുന്നു.
മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥിന്റെ ബഹുമാനാർഥം പ്രധാനമന്ത്രി മോദി ഇന്നു നടത്തുന്ന ഉച്ചവിരുന്നിൽ പങ്കെടുക്കാനാണു നിതീഷ് കുമാർ ഡൽഹിയിലേക്കു പറക്കുന്നത്. മൗറീഷ്യസുമായി ബിഹാറിന് വൈകാരിക ബന്ധമുണ്ടെന്നാണു നിതീഷ് നൽകിയ വിശദീകരണം. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നും മുന്പ് അടിമവേലയ്ക്കു കൊണ്ടുപോയവരുടെ പിൻതലമുറക്കാർ മൗറീഷ്യസിൽ വളരെയേറെയുണ്ട്.
എന്നാൽ, മോദിക്കെതിരായ പ്രതിപക്ഷ ഐക്യപ്രഖ്യാപനത്തിനായി ഇന്നലെ ഡൽഹിയിൽ വരാൻ പറ്റാത്തത്ര തിരക്കുള്ള മുഖ്യമന്ത്രി പിറ്റേന്നു തന്നെ മോദിയുടെ ക്ഷണം സ്വീകരിച്ചു വരുന്നതു രാഷ്ട്രീയ അഭ്യൂഹങ്ങൾക്കു തിരികൊളുത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തപ്പോൾ നിതീഷ് മാത്രം അനുകൂലിച്ചതു ശ്രദ്ധേയമായിരുന്നു.
നിതീഷ് കുമാർ മോദിയുടെ വിരുന്നിനെത്തും
01:03 AM May 27, 2017 | Deepika.com