ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഡൽഹിയോടു ചേർന്ന ദേശീയപാതയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രമിച്ച് അതിലുണ്ടായിരുന്ന യുവാവിനെ വെടിവച്ചു കൊന്ന മോഷണസംഘം നാലു സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗ്രേറ്റർ നോയിഡയിലെ ജെവാർ-ബുലന്ദ്ഷഹർ ഹൈവേയിലാണ് ആറംഗ മുഖംമൂടി സംഘം അന്‍പതുകാരി ഉൾപ്പെടെയുള്ള സ്ത്രീകളെ തോക്കിൻമുനയിൽ നിർത്തി മാനഭംഗത്തിനിരയാക്കിയത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണു സംഭവം. ഡൽഹിയിൽനിന്നു സംഭവസ്ഥലത്തേക്ക് 68 കിലോമീറ്ററേ ദൂരമുള്ളൂ.
ബുലന്ദ്ഷഹറിലെ ആശുപത്രിയിൽ കഴിയുന്ന ഗർഭിണിക്ക് അടിയന്തര സഹായം നൽകാൻ പോകുന്ന വഴിക്കാണു കുടുംബം ആക്രമിക്കപ്പെട്ടത്. സ്ത്രീകളെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് അക്രമികൾ ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെ വെടിവച്ചുകൊന്നത്. ഇവരുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങളും 47,500 രൂപയും അക്രമികൾ കൊള്ളയടിച്ചു.
ആക്രി വ്യാപാരിയായ യുവാ വിന്റെ ഗർഭിണിയായ സഹോദരിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന അറിയിപ്പു ലഭിച്ചതിനെ തുടർന്നാണ് ഇവർ തിരക്കിട്ടു പുറപ്പെട്ടത്. ശസ്ത്രക്രിയയ്ക്കുള്ള പണവുമായിട്ടായിരുന്നു യാത്ര. കൊല്ലപ്പെട്ട ഷക്കീൽ ഖുറേഷി(40)യുടെ ഭാര്യ, മകൻ, മുതിർന്ന സഹോദരി, ഭാര്യാ സഹോദരി, മരുമകൾ, കാർ ഓടിച്ചിരുന്നു സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവരായിരുന്നു യാത്രാസം ഘത്തിലുണ്ടായിരുന്നത്. ഒരു മണിയോടെയാണ് ഇവർ വീട്ടിൽനിന്നു പുറപ്പെട്ടതെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ പറഞ്ഞു. ഒരു കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ കാറിന്റെ ടയറിൽ നിന്നു പൊട്ടുന്ന ശബ്ദം കേട്ടു. കാറിന്റെ ടയറിലേക്ക് അക്രമികൾ എന്തോ എറിഞ്ഞ് കാറിനു കേടു വരുത്തുകയായിരുന്നു.
ടയർ പഞ്ചറായെങ്കിലും കുറച്ചു ദൂരം സഞ്ചരിച്ച ശേഷമാണു ഡ്രൈവർ കാർ നിർത്തിയത്. കാർ ഓടിച്ചിരുന്നയാൾ ആദ്യം പുറത്തിറങ്ങി നോക്കിയപ്പോൾ രണ്ടു ടയറുകളും കേടു വന്നിരിക്കുന്നതു കണ്ടു. തുടർന്നു ടയറുകൾ മാറ്റുന്നതിനായി യുവാവും പുറത്തിറങ്ങി. പെട്ടെന്നാണ് നാടൻ തോക്കുകളും കത്തിയും ഇരുന്പുവടികളുമായി ആറംഗ സംഘം ഇവരെ വളഞ്ഞത്. ആകാശത്തേക്കു വെടിവച്ച ഇവർ ഇരുന്പു വടികൾ കൊണ്ടു പുരുഷന്മാരെ ആക്രമിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീകളെ തൊട്ടടുത്ത വയലിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
കാർ നിർത്തുന്നതിനു മുമ്പു തന്നെ അപകട സൂചന കണ്ടു തങ്ങൾ പോലീസിനെ വിവരമറിയിച്ചിരുന്നുവെന്നും എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞതിനുശേഷമേ പോലീസ് എത്തിയുള്ളുവെന്നും ആക്രമണത്തിനിരയായവർ പറഞ്ഞു. കൊലപാതകം, മാനഭംഗം, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളനുസരിച്ചു കേസെടുത്തിട്ടുണ്ടെന്ന് മീററ്റ് ഐജി രാം കുമാർ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നതിനായി വിവിധ അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സിന്റെയും സഹായം തേടി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ച ഗൗതം ബുദ്ധ് നഗർ പോലീസ് സീനിയർ സൂപ്രണ്ട് ലവ്വ് കുമാർ സ്ത്രീകൾ മാനഭംഗത്തിനിരയായതായി സ്ഥിരീകരിച്ചു.
സമാനമായ സംഭവം കഴിഞ്ഞ ജൂലൈയിലും റിപ്പോർട്ട് ചെയ്തിരുന്നു. ബന്ധുവിന്റെ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാൻ നോയിഡയിൽനിന്നു ഷാജഹാൻപുരിലേക്ക് സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ കാർ തടഞ്ഞുനിർത്തി 13 വയസുള്ള പെണ്‍കുട്ടിയെയും അമ്മയെയും മാനഭംഗപ്പെടുത്തി.
യുവാവിനെ വെടിവച്ചു കൊന്ന് നാലു സ്ത്രീകളെ മാനഭംഗപ്പെടുത്തി
01:10 AM May 26, 2017 | Deepika.com