ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന ഹർജിയിൽ പെട്ടെന്നു വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബിഹാർ, രാജസ്ഥാൻ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർന്നെന്ന് ആരോപിച്ചായിരുന്നു ഹർജി. അടുത്തയാഴ്ച ഹർജി പരിഗണിക്കും.
പതിനൊന്നു ലക്ഷത്തിലേറെ വിദ്യാർഥികളാണ് മേയ് ഏഴിലെ നീറ്റ് എഴുതിയത്. അവധിക്കാല ബെഞ്ചിൽ ജസ്റ്റീസുമാരായ നാഗേശ്വരറാവു, നവീൻ സിൻഹ എന്നിവരുടെ മുന്പിലാണു വിഷയം ഉന്നയിച്ചത്. ജൂൺ ഏഴുവരെ ഫലം പ്രഖ്യാപിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ നിലവിലുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. അതിനാൽ അടിയന്തര പ്രാധാന്യം ഇല്ലെന്നു ബെഞ്ച് പറഞ്ഞു. അടുത്തയാഴ്ച വിഷയം അവതരിപ്പിക്കാൻ കോടതി നിർദേശിച്ചു.
ഇംഗ്ലീഷിലേതിൽനിന്നു വ്യത്യസ്തമായിരുന്നു പ്രാദേശികഭാഷകളിലെ ചോദ്യപേപ്പർ. അതിനാൽ ഇരുകൂട്ടരെയും ഒപ്പം പരിഗണിച്ചു റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിൽ അനീതി ഉണ്ടെന്നാണു ഹൈക്കോടതിയിൽ ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ആ കേസിൽ ജൂൺ ഏഴിനു സത്യവാങ്മൂലം നല്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എട്ടിനാണു ഫലപ്രഖ്യാപനം നടക്കേണ്ടത്.
നീറ്റ് റദ്ദാക്കാൻ ഹർജി
12:46 AM May 26, 2017 | Deepika.com