മംഗളൂരു: സ്വകാര്യബസ് നിയന്ത്രണം വിട്ടു ടെന്പോ ട്രാവലറിലിടിച്ചുണ്ടായ അപകടത്തിൽ ടെന്പോ ട്രാവലറിൽ സഞ്ചരിച്ചിരുന്ന പ്രതിശ്രുത വധു ഉൾപ്പെടെ വിവാഹസംഘത്തിൽപ്പെട്ട എട്ടുപേർ മരിച്ചു.
പ്രതിശ്രുത വരൻ ഉൾപ്പെടെ 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണകന്നഡ ജില്ലയിലെ ദേശീയപാത 66ൽ ഭട്കലിനടുത്ത് ആനന്തവാടിയിൽ അന്നാബെലു ക്രോസിൽ ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ബസ് ഡ്രൈവർ ഉമേഷ്(35), ടെന്പോ ഡ്രൈവർ നാഗപ്പ ഗാനിഗാർ(46), പ്രതിശ്രുത വധു ദിവ്യ കോർടികാർ(23), നാഗേഷ് സേത്(47), സുധേഷ് സേത്(38), സുബ്രഹ്മണ്യ(15), പൂജ സേത്(24), എൻ.പാലാക്ഷി(42) എന്നിവരാണു മരിച്ചത്. പരിക്കേറ്റവരിൽ പ്രതിശ്രുത വരൻ ഹരീഷ് ഉൾപ്പെടെ ആറുപേരുടെ നില ഗുരുതരമാണ്. ഇവർ മണിപ്പാൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സിർസി താലൂക്കിലെ ദാസനക്കൊപ്പയിൽനിന്നും ധർമസ്ഥല ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ടെന്പോ ട്രാവലറിൽ മംഗളൂരുവിൽനിന്നും ഹൊന്നാവറിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ധർമസ്ഥലയിലെ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ നടക്കാനിരുന്ന ദിവ്യയുടെയും ഹരീഷിന്റെയും വിവാഹത്തിനായി പോകുകയായിരുന്നു സംഘം. 30 പേരാണ് ടെന്പോയിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ രണ്ടു കുട്ടികളുമുൾപ്പെടുന്നു.
സ്വകാര്യബസും ടെന്പോട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വധു ഉൾപ്പെടെ എട്ടു പേർ മരിച്ചു
12:46 AM May 26, 2017 | Deepika.com