ന്യൂഡൽഹി: രാജ്യത്തേക്കുവിദേശമൂലധന നിക്ഷേപം അനുവദിക്കുന്നതിനു പ്രവർത്തിച്ചിരുന്ന എഫ്ഐപിബി (ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡ്) ഇല്ലാതാക്കുന്നു. ഇതുസംബന്ധിച്ച നിർദേശം ഇന്നലെ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചു.
കാൽനൂറ്റാണ്ടു മുന്പ് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഈ ബോർഡ് തുടങ്ങിയത്. ഇപ്പോൾ ഒട്ടുമിക്ക വ്യവസായ മേഖലകളിലും നേരിട്ടുള്ള മൂലധനനിക്ഷേപം “ഓട്ടോമാറ്റിക്’’ റൂട്ടിലാക്കി. പ്രത്യേക അനുമതി വേണ്ടത് ഇനി 11 മേഖലകൾ മാത്രം. പ്രതിരോധം, ചില്ലറവ്യാപാരം തുടങ്ങിയ ഈ മേഖലകളിലെ അനുമതി മാർഗരേഖകൾ പാലിച്ച് അതതു മന്ത്രാലയവും നിയമ-ധന മന്ത്രാലയങ്ങളും ചേർന്നു തീരുമാനിക്കും. 5000 കോടി രൂപ വരെയുള്ള പദ്ധതികളാണ് എഫ്ഐപിബി അനുവദിച്ചിരുന്നത്. അതിൽ കൂടിയവ കാബിനറ്റിൽ പോകണം.
കഴിഞ്ഞ ധനകാര്യവർഷം 6010 കോടി ഡോളറാണ് (3.87 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്കുവന്ന മൂലധനനിക്ഷേപം.
വിദേശ നിക്ഷേപം: എഫ്ഐപിബി ഇല്ലാതാക്കുന്നു
12:47 AM May 25, 2017 | Deepika.com