ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാരൻപുരിൽ സമുദായ സംഘർഷം രൂക്ഷമായി. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഠാക്കൂർ വിഭാഗത്തിൽ പെട്ടവർ ദളിത് വിഭാഗങ്ങൾക്കു നേർക്കു നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് ദളിത് വിഭാഗങ്ങൾക്കു നേരെ വീണ്ടും ആക്രമം ഉണ്ടായത്. സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി യുപി സർക്കാർ ജില്ലാ മജിസ്ട്രേറ്റ് എൻ.പി സിംഗിനെയും സ ഹാരൻപുർ സീനിയർ പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ യെയും സസ്പെന്റ് ചെയ്തു. അക്രമത്തിൽ കൊല്ലപ്പെട്ട ആശിഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും യുപി സർക്കാർ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെയും കൊണ്ട് ഗ്രാമത്തിലേക്ക് വരികയായിരുന്ന ലോറി തടഞ്ഞ ശേഷം വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഠാക്കൂർ വിഭാഗക്കാർ ആക്രമിക്കുകയായിരുന്നു. ഠാക്കൂർ വിഭാഗക്കാർ ദളിത് വിഭാഗക്കാർക്കുനേരേ വെടിയുതിർത്തെന്നും പ്രദേശ വാസികൾ പറയുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ സഹാറൻപുരിൽ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. യുപിയിൽ ബിജെപിയും ആർഎസ്എസും അക്രമണം അഴിച്ചുവിടുകയാണെന്നു മായാവതി ആരോപിച്ചു.
സർക്കാർ സംവിധാനങ്ങളെ വഴിവിട്ട് ഉപയോഗിക്കുകയാണ്. സർക്കാർ അലംഭാവം കാണിക്കുന്നതു കൊണ്ടാണ് ബിജെപി അനുകൂലികൾ ദളിതർക്കെതിരേ അക്രമം അഴിച്ചുവിടുന്നത്.
രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയും തെരഞ്ഞെടുപ്പു വിജയത്തിന് വേണ്ടിയും അടങ്ങിയിരുന്നതിന് ശേഷം ബിജെപിയിലെയും ആർഎസ്എസിലെയും അക്രമികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. ഉദ്യോഗസ്ഥർ ബിജെപിയുമായും ആർഎസ്എസുമായും കൈ കോർക്കുന്പോൾ നിരപരാധികൾ അക്രമത്തിനിരയാകുകയാണെന്നും മായാവതി ചൂണ്ടിക്കാട്ടി.
വോട്ടിനു വേണ്ടി ദളിത് വിഭാഗങ്ങളുടെ സംരക്ഷകരായി നടിക്കുന്ന ബിജെപി തെരഞ്ഞെടുപ്പിനു ശേഷം അക്രമങ്ങൾ അഴിച്ചു വിടുകയാണെന്നും ശഹരണ്പൂരിൽ അക്രമത്തിനിരയായവരെ സന്ദർശിച്ച ശേഷം മായാവതി പറഞ്ഞു.
മേയ് അഞ്ചിനാണു ശഹരണ്പൂരിൽ സംഘർഷം ആരംഭിക്കുന്നത്. ദളിതർക്ക് നേരെ സവർണജാതിക്കാരായ താക്കൂർമാർ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രജപുത്ര രാജാവായ മഹാറാണാ പ്രതാപിന്റെ അനുസ്മരണ റാലിക്കിടെ ശബ്ദമലിനീകരണം നടത്തിയത് ദളിതർ ചോദ്യം ചെയ്തതാണ് താക്കൂർ വിഭാഗക്കാരെ ചൊടിപ്പിച്ചത്. തുടർന്ന് താക്കൂർ വിഭാഗം ദളിതർക്ക് നേരെ സംഘടിതാക്രമണം നടത്തി. സവർണർ ദളിതരുടെ 25 വീടുകൾക്ക് തീവെയ്ക്കുകയും ചെയ്തു.
സംഘർഷത്തിൽ ഉത്തർപ്രദേശ് സർക്കാർ മൗനം പാലിക്കുന്നതിനെതിരെ ഭീം ആർമിയുടെ നേതൃത്വത്തിൽ ദളിത് വിഭാഗക്കാർ ഡൽഹിയിൽ കൂറ്റൻ പ്രതിഷേധറാലി നടത്തിയിരുന്നു.
റാലി നടത്തരുതെന്ന ഡെൽഹി പോലീസിന്റെ വിലക്ക് മറികടന്നാണ് യുപിയിൽ നിന്നെത്തിയ പതിനായിരക്കണക്കിന് ദളിതർ ജന്തർ മന്തറിൽ ഒത്തുകൂടിയത്. ഭീം ആർമിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. യുപി സർക്കാർ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു.
സഹാരൻപുരിൽ വീണ്ടും സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു
12:47 AM May 25, 2017 | Deepika.com