ന്യൂഡൽഹി: ആസാമിൽ സൈന്യം രണ്ട് പേരെ വധിച്ച സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന വെളിപ്പെടുത്തലുമായി സിആർപിഎഫ് ഐജി രജിനീഷ് റായി. ചിരാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡിന്റെ രണ്ട് പ്രവർത്തകരെ സുരക്ഷ സേന വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നാണ് രജനീഷ് റായി വെളിപ്പെടുത്തിയത്. സേന നൽകിയ ഒൗദ്യോഗിക വിശദീകരണം കനത്ത ഏറ്റുമുട്ടലിനൊടുവിൽ രണ്ടു ഭീകരരെ വധിച്ചുവെന്നായിരുന്നു. മാർച്ച് 30നു നടന്നയ ആക്രമണത്തിൽ രണ്ടു പേരെ വധിച്ചുവെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം.
ഭീകരരുടെ പക്കൽ നിന്നു വൻ ആയുധ ശേഖരം കണ്ടെത്തിയെന്നും അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഏറ്റുമുട്ടലിനെക്കുറിച്ച് രജനീഷ് റായ് തയാറാക്കിയ റിപ്പോർട്ടിൽ മറ്റൊരു ഗ്രാമത്തിൽ നിന്നും കസ്റ്റഡിയിൽ എടുത്തവരെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്നാണു വ്യക്തമാക്കുന്നത്. ഇതു തെളിയിക്കുന്നതിനുള്ള ദൃക്സാക്ഷി മൊഴികളും ഇദ്ദേഹത്തിന്റെ റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെട്ടവരിൽ നിന്നും പിടിച്ചെടുത്തത് ചൈനീസ് നിർമിത ഗ്രനേഡുകൾ മാത്രമാണ്. മറ്റ് ആയുധങ്ങൾ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളിൽ വയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കുന്നതിനു പകരം കസ്റ്റഡിയിലുള്ളവരെ കൊലപ്പെടുത്താൻ സൈന്യത്തിന് അധികാരമില്ലെന്നും റായിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആസാമിലേതു വ്യാജ ഏറ്റുമുട്ടലെന്ന്
12:47 AM May 25, 2017 | Deepika.com