ന്യൂഡൽഹി: കോട്ടയം കുറിച്ചിയിലെ കേന്ദ്ര ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലുള്ള നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തും.
അതിന്റെ ഒൗപചാരിക ഉദ്ഘാടനം നാളെ കേന്ദ്ര ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായിക് നിർവഹിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ മുഖ്യാതിഥിയായിരിക്കും. സി.എഫ്. താമസ് എംഎൽഎ, കേന്ദ്ര ആയുഷ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും.
2016 ഒക്ടോബറിൽ ആയൂഷ് മന്ത്രായലത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയാണ് കുറിച്ചി കേന്ദ്ര ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റാൻ കേന്ദ്ര ഗവണ്മെന്റിന് റിപ്പോർട്ട് നൽകിയത്.
േേദശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കേന്ദ്ര ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളും പാരാമെഡിക്കൽ കോഴ്സുകളും ആരംഭിക്കുവാൻ ആയൂഷ് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ഹോമിയോപ്പതി ചികിത്സയ്ക്കും പോസ്റ്റ് ഗ്രാജ്വേഷൻ ഡിഗ്രിക്ക് പഠിക്കുവാനും ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട പാരാമെഡിക്കൽ കോഴ്സ് പഠിക്കുവാനും ഇവിടെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. എം.ഡി.(ഹോമിയോ) പി.എച്ച്.ഡി, ബി.എസ്.സി നഴ്സിംഗ് തുടങ്ങിയ കോഴ്സുകളാണ് തുടക്കത്തിൽ ഇവിടെ ആരംഭിക്കുന്നത്.
കുറിച്ചി ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിനെ നാളെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തും
12:14 AM May 25, 2017 | Deepika.com