ന്യൂഡൽഹി: സിബിഎസ്ഇ ഫലം വൈകുന്നതിൽ വിദ്യാർഥികൾക്ക് ആശങ്ക. മോഡറേഷൻ നിർത്തലാക്കിയ സിബിഎസ്ഇ തീരുമാനത്തിനെതിരേ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം വന്നതോടെ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാനം അനിശ്ചിതമായി നീളുകയാണ്. ആദ്യം മേയ് അവസാനം പ്രഖ്യാപിക്കാനിരുന്ന ഫലം വീണ്ടും മാറ്റി. ഇതിനിടെയാണ് ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന മോഡറേഷൻ രീതി തുടരാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചത്. മോഡറേഷൻ രീതിയെ പിന്തുണച്ചാണ് ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറും സംസാരിച്ചത്. മോഡറേഷൻ രീതി തുടരുമെന്നു വ്യക്തമാക്കിയ അദ്ദേഹം മോഡറേഷനെ പിന്തുണയ്ക്കുന്നു എന്നും വ്യക്തമാക്കി.
ഗ്രേസ് മാർക്ക് ഒഴിവാക്കാനുള്ള തീരുമാനം ഈ വർഷം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് രക്ഷിതാവും അഭിഭാഷകനും ചേർന്ന് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലായിരുന്നു ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മീത്തൽ, ജസ്റ്റീസ് പ്രഭിതാ എം. സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
വിദ്യാർഥികൾ പരീക്ഷയ്ക്ക് അപേക്ഷ നൽകുന്പോൾ ഗ്രേസ് മാർക്ക് നയം നിലവിൽ ഉണ്ടായിരുന്നതാണ്. അതിനാൽ ഇതു തുടരണമെന്ന് കോടതി അറിയിച്ചു.
സിബിഎസ്ഇ ഫലം വൈകുന്നതിൽ ആശങ്ക
12:14 AM May 25, 2017 | Deepika.com