ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയത് തെറ്റായ വിവരങ്ങളാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. ആരോപണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. മുൻപ് വിചാരണക്കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് നൽകിയ അമേർ ഖാൻ തന്നെയാണ് വീണ്ടും ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. വിചാരണക്കോടതി ഇതു സംബന്ധിച്ച ഹർജി തള്ളിയിരുന്നു. മന്ത്രിയെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ് ഖാന്റെ ഹർജിയെന്ന് വിചാരണക്കോടതി നിരീക്ഷിച്ചിരുന്നു. സർവകലാശാലകളിൽ നിന്നുള്ള രേഖകൾ കാലക്രമേണ നഷ്ടപ്പെട്ടിരുന്നതായും കോടതി പറഞ്ഞു. കേസ് സെപ്റ്റംബർ 13ലേക്കു മാറ്റി.
രണ്ടു തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകൾ കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിക്കെതിരെ ഹർജി നൽകിയത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നിചൗക്കിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. സത്യവാങ്മൂലത്തിന്റെ പകർപ്പുകൾ വെബ്സൈറ്റിലുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
2004, 2011, 2014 തിരഞ്ഞെടുപ്പുകളിൽ സ്മൃതി ഇറാനി തെറ്റായ വിവരങ്ങളാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നൽകിയതെന്നുപരാതിയിൽ പറയുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് പ്രകാരം സ്മൃതി ഇറാനിയെ കോടതിയിൽ വിളിച്ചുവരുത്തണമെന്നും ഖാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിചാരണക്കോടതി ഇത് തള്ളുകയായിരുന്നു.
സ്മൃതി ഇറാനിക്ക് എതിരേ ഹർജി
01:03 AM May 24, 2017 | Deepika.com