ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് എതിർത്ത് തമിഴർ മുന്നേറ്റ പടയുടെയുടെയും തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ തെരുവിലിറങ്ങി. ഇതേത്തുടർന്ന് പോയസ് ഗാർഡനിലെ രജനിയുടെ വസതിക്കു സുരക്ഷ ശക്തമാക്കി. കർണാടകക്കാരനായ രജനീകാന്ത് തമിഴ്നാട്ടിൽ രാഷ്ട്രീയം കളി ക്കേണ്ടെന്നാണു തമിഴർ മുന്നേറ്റ പട ഭീഷണി മുഴക്കിയത്.
മേയ് 19ന് ആരാധകർക്കൊപ്പമുള്ള ഫോട്ടോ സെഷനിൽ രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചു സൂചന നല്കിയിരുന്നു. കത്തീഡ്രൽ റോഡിൽനിന്ന് രജനിയുടെ വസതിയിലേക്കു മാർച്ച് നടത്താനുള്ള തമിഴർ മുന്നേറ്റ പടയുടെ ശ്രമം 700 മീറ്റർ അകലെ പോലീസ് തടഞ്ഞു.
രജനിയുടെ കോലം കത്തിക്കാനുള്ള ശ്രമവും പോലീസ് പരാജയപ്പെടുത്തി.
44 വർഷം തമിഴ്നാട്ടിൽ ജീവിച്ച താൻ യഥാർഥ തമിഴൻ തന്നെയാണ്. ഇവിടെനിന്ന് ഓടിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലൊന്നുമല്ല, അങ്ങു ഹിമാലയത്തിൽപോയേ വീഴൂ എന്നും സോഷ്യൽമീഡിയിയിലെ ചോദ്യങ്ങൾക്കു മറുപടിയായി രജനീകാന്ത് പറഞ്ഞു.
ഇതിനിടെ, തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ നേതൃത്വത്തിൽ കോയന്പത്തൂർ സിറ്റിയിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രജനീകാന്തിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
രജനീകാന്തിനെതിരേ തമിഴ് സംഘടനകൾ
12:52 AM May 23, 2017 | Deepika.com