ഹൈദരാബാദ്: തെലുങ്കാനയിൽ പുതിയതായി നിർമിച്ച കത്തോലിക്കാ പള്ളി ഒരു സംഘം അക്രമികൾ തകർത്തു. ഹൈദരാബാദിൽനിന്ന് 25 കിലോമീറ്റർ അകലെ മെഡ്ചൽ ജില്ലയിലെ കുണ്ടപ്പള്ളി ഗോഡാമകുണ്ടയിലെ ലേഡി ഓഫ് ഫാത്തിമ പള്ളിയാണു തകർക്കപ്പെട്ടത്. മേയ് 13നു ഹൈദരാബാദ് ആർച്ച്ബിഷപ് ഡോ. തുമ്മ ബാല കൂദാശ നിർവഹിച്ച പള്ളിയാണിത്. പള്ളി സ്ഥാപിച്ചതിൽ പ്രതിഷേധമുള്ള ഗ്രാമവാസികളാണ് ആക്രമണം നടത്തിയത്.
അക്രമിസംഘം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒത്തുകൂടിയശേഷമാണ് ആക്രമണം നടത്തിയത്. വാച്ച്മാനും അഞ്ചു തൊഴിലാളികളും ഈ സമയം പള്ളിയിലുണ്ടായിരുന്നു. ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും തിരുരൂപങ്ങളും പള്ളിക്കകത്തുണ്ടായിരുന്ന ചിത്രങ്ങളും കസേരകളും അക്രമികൾ തകർത്തു.
പള്ളിക്കെതിരേയുണ്ടായ ആക്രമണം കാമറയിൽ പകർത്താ ൻ ശ്രമിച്ച ഇടവകക്കാരനെ അക്രമികൾ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.സംഭവമറിഞ്ഞ് ആർച്ച്ബിഷപ് ഡോ. തുമ്മ ബാലയും എൽവിസ് സ്റ്റീഫൻസണ്‍ എംഎൽഎയും സ്ഥലത്തെത്തി. കീസര പോലീസ് സ്ഥലത്തെത്തി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
തെലുങ്കാനയിൽ പുതുതായി നിർമിച്ച കത്തോലിക്കാ പള്ളി അക്രമികൾ തകർത്തു
12:52 AM May 23, 2017 | Deepika.com