ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ പുതിയ ചാർജുകളും ഫീസും ഏർപ്പെടുത്തും; നിലവിലുള്ളവ വർധിപ്പിക്കും. നടത്തിപ്പിനാവശ്യമായ പണം സ്വയം കണ്ടെത്തണമെന്നു ധനമന്ത്രാലയം ഈ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയതിനെത്തുടർന്നാണിത്.
പൊതുജനങ്ങൾക്കു സേവനങ്ങൾ നൽകുന്ന എല്ലാ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളും വരുമാനം വർധിപ്പിക്കണമെന്നായിരുന്നു നിർദേശം. ശിശുക്കളെ ദത്തെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി (കാര) ഇതേത്തുടർന്നു ദത്തെടുക്കൽ ഫീസ് കൂട്ടി. 40,000 രൂപയിൽനിന്ന് 55,000 രൂപയായാണു ഫീസ് കൂട്ടിയത്.
മാർച്ചിൽ നീതി ആയോഗ് ഇത്തരം സ്ഥാപനങ്ങളുടെ കാര്യം വിലയിരുത്തി ചില മാറ്റങ്ങൾ നിർദേശിച്ചു.
വെബ്സൈറ്റുകൾ അപഡേറ്റ് ചെയ്യുക, മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ട് സൈറ്റിൽ ഇടുക, കേന്ദ്ര ഗവൺമെന്റിൽനിന്നു ലഭിച്ച ധനസഹായം സൈറ്റിൽ വെളിപ്പെടുത്തുക എന്നിവയായിരുന്നു നിർദേശങ്ങൾ.
പ്രസാർ ഭാരതി, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി തുടങ്ങി അഞ്ഞൂറിലേറെ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രഗവൺമെന്റിനു കീഴിലുണ്ട്.
സ്വയംഭരണ സ്ഥാപനങ്ങൾ ഫീസ് കൂട്ടും
12:48 AM May 23, 2017 | Deepika.com