മുംബൈ: ബാങ്കുകളുടെ കിട്ടാക്കട പ്രശ്നം പരിഹരിക്കാൻ ത്വരിത നടപടികളുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്കിന് ഇക്കാര്യത്തിൽ കൂടുതൽ അധികാരവും ചുമതലയും നല്കി ബാങ്കിംഗ് റെഗുലേഷൻ നിയമം ഈയിടെ ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്കു മാർഗരേഖകൾ നൽകി.
കിട്ടാക്കടങ്ങൾ വന്നാൽ വായ്പ എടുത്തവർക്കെതിരേ ജപ്തി, പാപ്പർ പ്രഖ്യാപന നടപടികൾ തീരുമാനിക്കാൻ ബാങ്കുകളുടെ കമ്മിറ്റിയിൽ 50 ശതമാനം ബാങ്കുകൾ യോജിച്ചാൽ മതി എന്നു നിർദേശിച്ചു. വായ്പത്തുകയുടെ 60 ശതമാനം നൽകിയവരായിരിക്കണം ഇവർ. നേരത്തേ 75 ശതമാനം തുക നൽകിയവരുടെ പിന്തുണ വേണമായിരുന്നു.
ബാങ്കുകൾ വായ്പയെടുത്തവരുമായി ഒറ്റത്തവണ തീർപ്പാക്കൽ പോലുള്ള ധാരണ ഉണ്ടാക്കുന്നതു പരിശോധിക്കാനും മറ്റുമുള്ള ഓവർസൈറ്റ് കമ്മിറ്റി വിപുലമാക്കും. വേഗം തീരുമാനമെടുക്കാൻ വേണ്ടി കമ്മിറ്റി വിവിധ സ്ഥലങ്ങളിൽ ശാഖാ കമ്മിറ്റികളെ നിയോഗിക്കും.
കിട്ടാക്കടങ്ങളുടെ നില സംബന്ധിച്ചു റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കിട്ടാക്കടം: നടപടികൾ വേഗത്തിലാക്കി
12:48 AM May 23, 2017 | Deepika.com