ന്യൂഡൽഹി: പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ വീണ്ടും മാനനഷ്ടക്കേസ് നൽകി.
രണ്ടാമത്തെ തവണയാണ് അരുൺ ജയ്റ്റ്ലി കേജരിവാളിനെതിരേ മാനനഷ്ടത്തിന് കേസ് നൽകുന്നത്. മുൻപ് നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ വിചാരണ നടക്കുന്നതിനിടെ, കേജരിവാളിന്റെ അഭിഭാഷകനായ രാംജത് മലാനി തനിക്കെതിരേ മോശം പരാമർശം നടത്തിയെന്നാണ് ജയ്റ്റ്ലി പുതിയ മാനനഷ്ടക്കേസിൽ ആരോപിക്കുന്നത്.
മേയ് പതിനഞ്ചിനും പതിനേഴും ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിൽ രാം ജത് മലാനി തനിക്കെതിരേ നടത്തിയ ചില പ്രയോഗങ്ങൾ അപമാനകരമാണെന്നാണ് ജയ്റ്റ്ലി പരാതിയിൽ പറയുന്നത്.
വാദത്തിനിടെ രാംജത് മലാനി ജയ്റ്റ്ലിയെ കുരുട്ടു ബുദ്ധിക്കാരൻ എന്നു വിശേഷിപ്പിച്ചിരുന്നു. ഇതാണ് ജയ്റ്റ്ലിയെ ചൊടിപ്പിച്ചത്. തുടർന്ന് ജോയിന്റ് രജിസ്ട്രാറുടെ മുന്നിൽ കേജരിവാളിന്റെ നിർദേശപ്രകാരമാണോ ജത് മലാനി തനിക്കെതേരി മോശം പരാമർശം നടത്തിയതെന്ന് ജയ്റ്റ്ലി ആരാഞ്ഞിരുന്നു. വ്യക്തി വിദ്വേഷത്തിൽ പരാതിയുണ്ടെന്നും കേജരിവാളിനെതിരായ ആരോപണങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നതാണ് ഈ നടപടിയെന്നും മുന്നറിയിപ്പും നൽകിയിരുന്നു.
കേജരിവാളിന്റെ നിർദേശ പ്രകാരമാണോ. അതോ സ്വന്തം നിലയ്ക്കാണോ പരാമർശം നടത്തിയതെന്ന് ജെത് മലാനി വ്യക്തമാക്കണമെന്ന് ജെയ്റ്റ്ലിക്ക് വേണ്ടി വാദിച്ച അഭിഭാഷകർ ആവശ്യപ്പെട്ടു. പരമാർശം അപകീർത്തികരമാണെന്നും കേജരിവാളിന്റെ നിർദേശ പ്രകാരമാണ് ജെത് മലാനിയുടെ പരാമർശമെങ്കിൽ പത്തു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നുമാണ് ജെയ്റ്റ്ലിയുടെ വാദം. ഡൽഹി ക്രിക്കറ്റ് ഭരണ സമിതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് അരവിന്ദ് കേജരിവാൾ നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് കേജരിവാളിനും അഞ്ച് ആം ആദ്മി നേതാക്കൾക്കൾക്കുമെതിരായി ജയ്റ്റ്ലി മാനനഷ്ടക്കേസ് നൽകിയത്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേജരിവാൾ, രാഘവ് ഛദ്ദ, കുമാർ ബിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, ദീപക് ബാജ്പെയ് എന്നിവർക്കെതിരെയാണ് ജയ്റ്റ്ലി മാനനഷ്ടക്കേസ് നൽകിയിരുന്നത്.
കേജരിവാളിനെതിരേ വീണ്ടും ജയ്റ്റ്ലിയുടെ മാനനഷ്ടക്കേസ്
12:48 AM May 23, 2017 | Deepika.com