ന്യൂഡൽഹി: വിവാഹസമയത്ത് വധൂവരന്മാർക്കു മുത്തലാഖ് സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശം നൽകുമെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ സത്യവാ ങ്മൂലം നല്കി. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കരുതെന്ന് ദന്പതികൾക്കു നിർദേശം നൽണമെന്ന് മത പുരോഹിതന്മാരോടു നിഷ്കർഷിക്കുമെന്നും ബോർഡ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയ.ുന്നു.
മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും തലാഖ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തും. വിവാഹമോചനത്തിനായി മുത്തലാഖ് ഉപയോഗിക്കുന്നവരെ സമുദായത്തിൽനിന്നു ബഹിഷ്കരിക്കണമെന്ന നിർദേശമുള്ള സത്യവാങ്മൂലത്തിൽ ആചാരങ്ങളിൽ മാറ്റം വരുത്താൻ കോടതിയിടപെടൽ വേണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം വിവാഹത്തിന് മധ്യസ്ഥരാകുന്ന പുരോഹിതന്മാരോട് ഒരുകാരണവശാലും മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തരുതെന്ന് വധൂവരൻമാർക്ക് കർശനനിർദേശം നൽകാൻ ആവശ്യപ്പെടും. വിവാഹസമയത്ത് പുരോഹിതൻ ദന്പതികളോട് വിവാഹ മോചനത്തിലേക്കു നയിക്കുന്ന അവസരങ്ങളിൽ ഒറ്റയടിക്കു മൂന്നു തലാഖും ചൊല്ലരുതെന്നു നിർദേശിക്കും. ഈ വ്യവസ്ഥ വിവാഹഉടന്പടി കരാറിൽ ഉൾപ്പെടുത്താനും പുരോഹിതൻമാരോട് നിർദേശിക്കും.
ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹ ജീവിതം അവസാനിപ്പിക്കുന്നത് അതു ശരീയത്തിനു വിരുദ്ധമാണെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സെക്രട്ടറി മൊഹമ്മദ് ഫസലുർറഹിം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മുത്തലാഖിനെതിരായ ഹർജികളിൽ വാദംപൂർത്തിയായ സാഹചര്യത്തിൽ ഭരണഘടനാബെഞ്ച് കേസ് വിധിപറയാൻ മാറ്റിയിരുന്നു. ശരിഅത്ത് നിയമപ്രകാരം ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ആശാസ്യമല്ലാത്ത ആചാരമാണെന്ന് വ്യക്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുതയാണ് പരിശോധിക്കുന്നതെന്ന് അറിയിച്ച ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബെഞ്ച് ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ വിഷയങ്ങൾ പിന്നീട് പരിശോധിക്കാമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.
ബാഹ്യഇടപെടലിലൂടെ മതപരമായ ആചാരങ്ങളിൽ മാറ്റംവരുത്തുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് മുസ്ലിം വ്യക്തി നിയമബോർഡ് ഉന്നയിച്ചിരുന്നത്. നിലവിലുള്ളതിൽ നീചമായ വിവാഹമോചന മാർഗമാണ് മുത്തലാഖെന്ന് വാദംകേൾക്കലിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടത് വ്യാപകമായ ചർച്ചകൾക്കു വഴി തെളിച്ചിരുന്നു.
മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയാൽ മുസ്ലിം സമുദായത്തിലെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കാൻ പുതിയ നിയമം രൂപീകരിക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു.
മാർഗനിർദേശം നൽകും: മുസ്ലിം വ്യക്തിനിയമ ബോർഡ്
12:48 AM May 23, 2017 | Deepika.com