ന്യൂഡൽഹി: കൽക്കരി അഴിമതിക്കേസിൽ മൂന്ന് ഉദ്യോഗസ്ഥർക്കു രണ്ടു വർഷം തടവ്. മുൻ കൽക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, കെ.എസ് ക്രോപ, കെ.സി സമരിയ എന്നിവരെയാണ് രണ്ടു വർഷത്തെ തടവിനു പ്രത്യേക സിബിഐ ജഡ്ജി ഭരത് പരാശർ വിധിച്ചത്. തടവു ശിക്ഷയ്ക്കു പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതികൾക്കു വിധിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ വൻ തട്ടിപ്പും വഞ്ചനയും അഴിമതിയും നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. യുപിഎ കാലത്ത് രുദ്രാപൂർ കൽക്കരിപ്പാട ലേലത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർക്കെതിരേ സിബിഐ കേസെടുത്തത്. കമൽ സ്പോഞ്ച് സ്റ്റീൽ ആൻഡ് പവർ എന്ന കന്പനിക്കു വേണ്ടി ലേല നടപടികൾ അട്ടിമറിച്ചെന്നാണ് കേസ്. കമൽ സ്പോഞ്ച് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് ഒരു കോടി രൂപ പിഴയൊടുക്കണം.
കന്പനിയുടെ മാനേജിംഗ് ഡയറക്ടർ പവൻ കുമാർ അലുവാലിയക്കും മുന്നു വർഷം തടവും 30 ലക്ഷം പിഴയും കോടതി വിധിച്ചു.
മുൻ യുപിഎ സർക്കാരിന്റെ കാലത്ത് കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. 28 കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിലാണ് ഇതുവരെ വിധി പറഞ്ഞത്. 11 കേസുകളിൽ ഗുപ്ത് പ്രതിയാണ്. ശരിയായ രീതിയിൽ ലേലം നടത്താതെ കൽക്കരി പാടങ്ങൾ അനുവദിച്ചതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമാണ് ഗുപ്ത വരുത്തിവെച്ചതെന്നും കോടതി കണ്ടെത്തിയിരുന്നു. വിധിപ്രസ്താവത്തിനു ശേഷം കോടതി മൂന്നു പ്രതികൾക്കും ജാമ്യം അനുവദിച്ചു. ഇതേത്തുടർന്ന് ഇവർക്ക് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനാകും.
കൽക്കരി അഴിമതി: മുൻ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും തടവു ശിക്ഷ
12:48 AM May 23, 2017 | Deepika.com