ന്യൂഡൽഹി: ശഹരണ്പുരിലെ ജാതി സംഘർഷത്തിൽ ഉത്തർപ്രദേശ് സർക്കാർ മൗനം പാലിക്കുന്നതിൽ ദളിത് വിഭാഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ഡൽഹി ജന്ദർമന്തർ നീലക്കടലായി. റാലി നടത്തരുതെന്ന ഡൽഹി പോലീസിന്റെ വിലക്കു മറികടന്നാണ് യുപിയിൽനിന്നെത്തിയ പതിനായിരക്കണക്കിനാളുകൾ ജന്തർമന്തറിൽ ഭീം ആർമിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധം നടത്തിയത്.
ഉത്തർപ്രദേശ് പോലീസ് വാറണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖറും പ്രതിഷേധത്തിനെത്തിയിരുന്നു. താൻ യുപി പോലീസിനു കീഴടങ്ങുമെന്നും ഭീം ആർമിയുടെ ചുമതല വിശ്വസ്തരായ നാലുപേരെ ഏല്പിക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ ദളിത് വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും ജനങ്ങൾ അർഹിക്കുന്ന നീതി ലഭിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. വാട്സ് ആപ്പും ഫേസ് ബുക്കും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഉൾക്കൊണ്ടാണ് ആയിരങ്ങൾ പ്രതിഷേധത്തിൽ അണി ചേർന്നത്.
അതിനിടെ ഇന്നലെ യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരേ ദളിത് വിഭാഗക്കാർ കരിങ്കൊടികാട്ടി. ദളിതർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ആദിത്യനാഥിനെ കരിങ്കൊടി കാട്ടിയത്.
മൊറാദാബാദിലെ സർക്കാർ ഗസ്റ്റ്ഹൗസിന് മുന്നിലായിരുന്നു സംഭവം. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യന്ത്രിയെ ഗോ ബാക്ക് വിളികളോടെയാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. അധികാരത്തിലെത്തി രണ്ട ് മാസം മാത്രം ആകുന്പോഴാണ് യോഗി ആദിത്യനാഥിനെതിരേ കരിങ്കൊടി ഉയരുന്നത്.
ഗുജറാത്തിലെ ദളിത് മുന്നേറ്റ നേതാവ് ജിഗ്നേഷ് മേവാനിയും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറും പ്രതിഷേധത്തിൽ അണിചേർന്നു. മേയ് അഞ്ചിനു ശഹരണ്പൂരിൽ ദളിത് വിഭാഗങ്ങൾക്കു നേരെയുണ്ടായ അതിക്രമത്തിൽ ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ഭീം ആർമി മുന്നറിയിപ്പു നൽകി.
ജന്തർമന്തറിൽ 5000 പേർക്ക് പ്രതിഷേധറാലിയോ സമ്മേളനമോ നടത്താനുള്ള സ്ഥലമേ ഉള്ളൂ എന്നതിനാലാണ് ദളിത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതെന്ന് ഡിസിപി ബി.കെ സിംഗ് പറഞ്ഞു. അതിനിടെ പ്രതിഷേധത്തിനിടെ അനേകം യുവാക്കൾ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഹിന്ദു ആചാരപ്രകാരം ധരിച്ചിരുന്ന ചരടുകൾ പൊട്ടിച്ചെറിഞ്ഞാണ് ഇവർ ഹിന്ദുമതം ഉപേക്ഷിച്ചത്.
പോലീസിന്റെ ദളിത് വിരുദ്ധതയിൽ പ്രതിഷേധിച്ച് ശഹരണ്പുരിലെ 180 ദളിത് കുടുംബങ്ങൾ കഴിഞ്ഞ ദിവസം ബുദ്ധമതം സ്വീകരിച്ചിരുന്നു. രണ്ടാഴ്ച്ച മുന്പ് അംബേദ്കർ ജയന്തി ദിനത്തിൽ സവർണ സമുദായക്കാരായ താക്കൂർ വിഭാഗക്കാർ ദളിത് വിഭാഗത്തിൽ പെട്ടവരെ ആക്രമിച്ചതിനെത്തുടർന്നാണു ശഹരണ്പുരിൽ സംഘർഷമുണ്ടായത്. താക്കൂർ സമുദായത്തിൽ പെട്ടവർ ശഹരണ്പുരിലെ ദളിതരുടെ 25 വീടുകൾക്കു തീയിട്ടു. സവർണ ആക്രമണത്തെ ചെറുക്കാനാണു ചന്ദ്രശേഖർ എന്ന യുവാവിന്റെ നേതൃത്വത്തിൽ ഭീം ആർമി രൂപപ്പെട്ടത്. ഭീം ആർമിയുടെ നേതൃത്വത്തിൽ ദളിത് വിഭാഗക്കാർ നടത്തിയ പ്രതിഷേധ സമ്മേളനം പോലീസ് തടഞ്ഞിരുന്നു. തുടർന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
ിരവധി ദളിത് വിഭാഗക്കാർക്കും പോലീസിനും സംഘർഷത്തിൽ പരുക്കേറ്റു. ഒട്ടേറെ ദളിത് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡൽഹിയിൽ പ്രതിഷേധം ഇരന്പി,യുപിയിൽ യോഗിക്കു കരിങ്കൊടി
12:08 AM May 22, 2017 | Deepika.com