ന്യൂഡൽഹി: ബിജെപിയും ആർഎസ്എസും പശുസംരക്ഷണത്തിനായി എല്ലാ പിന്തുണയും നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ, ഇതിന്റെ പേരിലുള്ള അക്രമങ്ങളെ ഇരു സംഘടനകളും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഞങ്ങൾ പശുക്കളുടെ സംരക്ഷണത്തിൽ വിശ്വസിക്കുന്നു. ഒരു പശു പോലും കൊല്ലപ്പെടരുത്. ഞങ്ങളുടെ പാർട്ടിയും ഇക്കാര്യത്തിലാണു വിശ്വസിക്കുന്നത്. എന്നാൽ, പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ തങ്ങളുടെ പാർട്ടിയോ മന്ത്രിമാരോ സർക്കാരോ പിന്തുണയ്ക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.
ആർക്കും നിയമം കൈയിലെടുക്കാനാകില്ല. ഈ വിഷയത്തിൽ നിയമം കൈയിലെടുക്കുന്നവരെല്ലാം ബിജെപിക്കാരാണെന്നു പറയാനാകില്ല. ചിലപ്പോഴൊക്കെ ഇതു സംബന്ധിച്ച വാർത്തകൾ കാണുന്പോൾ അസ്വസ്ഥമാകും. അക്രമം നടത്തിയവർ തങ്ങൾ ബിജെപിക്കാർ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ, കാര്യങ്ങൾ വളച്ചൊടിക്കപ്പെടുകയാണെന്നും മന്ത്രി ആരോപിച്ചു.
ഏറ്റവും അടുത്തതായി പശു സംരക്ഷണത്തിന്റെ പേരിൽ അക്രമണം നടത്തിയവർ ബിജെപിയുടെ കാവിവസ്ത്രം ധരിക്കുകയും പാർട്ടിയിലെ ചില നേതാക്കളുമായി ബന്ധമുണ്ടെ ന്ന് അവകാശം ഉന്നയിക്കുകയും ചെയ്തു. അടുത്തിടെ ഒരാൾ മേനക ഗാന്ധിയുമായി ബന്ധമുണ്ടെ ന്നു പറഞ്ഞെങ്കിലും മന്ത്രി ഇക്കാര്യം നിരാകരിച്ചിരുന്നു. ഇത്തരം സംഭവങ്ങളിൽ സത്യമറിയാതെ പ്രതിപക്ഷവും വിമർശനം ഉന്നയിക്കുന്നു. ഇതു സർക്കാരിനെ എതിർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതു ശരിയല്ല. പശു സംരക്ഷണത്തിന്റെ പേരിൽ സാമൂഹ്യ വിരുദ്ധരാണ് അഴിഞ്ഞാടുന്നതെന്നും മന്ത്രി പറഞ്ഞു.
ആർഎസ്എസ് നടത്തുന്ന പശുസംരക്ഷണം നിയമത്തിനകത്തു നിന്നുള്ളതാണ്. ഒരു തരത്തിലുള്ള അക്രമണങ്ങളെയും സംഘടന പ്രോത്സാഹിപ്പിക്കുന്നില്ല. പാർട്ടിക്കു പുറത്തുള്ളവരുടെ അവകാശ വാദങ്ങളെക്കാൾ മുതിർന്ന നേതാക്കളുടെ വാക്കുകളാണ് വിശ്വസിക്കേണ്ട തെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
പശുക്കളെ സംരക്ഷിക്കും, അക്രമികളെ സംരക്ഷിക്കില്ലെന്നു മന്ത്രി ഗഡ്കരി
12:08 AM May 22, 2017 | Deepika.com