ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി സാധ്യമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ പരീക്ഷണത്തിന് കളമൊരുക്കി. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കാൻ ജൂണ്‍ മൂന്നു മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം നൽകും.
കഴിഞ്ഞ അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്ത ദേശീയ, സംസ്ഥാന പാർട്ടികൾക്ക് പരീക്ഷണത്തിൽ പങ്കെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ നസീം സെയ്ദി വ്യക്തമാക്കി.
വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറി നടക്കുമോ എന്നു രണ്ടു രീതിയിലൂടെയാണ് തെളിയിക്കേണ്ടത്. ഒന്നാമത് വോട്ടിംഗ് യന്ത്രം കേടു വരുത്താൻ കഴിയും എന്ന ആരോപണം തെളിയിക്കണം. രണ്ടാമത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടന്നോ എന്ന് ഉറപ്പുവരുത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾക്ക് ശേഷം തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കലുള്ള വോട്ടിംഗ് യന്ത്രങ്ങൾ തന്നെയാണ് പരിശോധനയ്ക്കായി എത്തിക്കുകയെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശോധനയിൽ പങ്കെടുക്കാൻ എല്ലാ പാർട്ടികൾക്കും ഇന്ത്യൻ പൗരത്വമുള്ള മൂന്നു പേരെ നിർദേശിക്കാം. താത്പര്യമുള്ള പാർട്ടികൾക്കു മേയ് 26 വൈകുന്നേരം അഞ്ചു വരെ തെരഞ്ഞെടുപ്പു കമ്മീഷനിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. വൈ ഫൈ, ബ്ലൂടൂത്ത്, ഇന്റർനെറ്റ് എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗിച്ചും വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടക്കുമെന്ന ആരോപണം തെളിയിക്കണം. ഈ സംവിധാനങ്ങളിലൂടെ വോട്ടിംഗ് യന്ത്രത്തിന്റെ സ്വിച്ചുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് തെളിയിക്കേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച് നാല് വോട്ടിംഗ് മെഷീനുകളാണ് പരീക്ഷണത്തിനായി എത്തിക്കുന്നത്.
പാർട്ടികൾക്ക് ഏതു നിയമസഭാ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടിംഗ് യന്ത്രം വേണമെങ്കിലും ആവശ്യപ്പെടാം. പരിശോധനയ്ക്കു കൊണ്ടുപോകുന്പോൾ മറ്റാരും അത് പ്രവർത്തിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള അവസരവും നൽകും.
പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വീഡിയോയിൽ പകർത്തും. പിന്നീട് ഇതു പരിശോധിക്കാനും അവസരമുണ്ട്. പരിശോധനയ്ക്കിടെ യന്ത്രം പ്രവർത്തനരഹിതമായാൽ തുറന്നു പരിശോധിക്കാനും സാധിക്കും.
എന്നാൽ, കമ്മീഷന്റെ സുരക്ഷാ നിർദേശങ്ങളുടെ പരിധിയുള്ളതിനാൽ വോട്ടിംഗ് യന്ത്രത്തിന്റെ മദർ ബോർഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പരീക്ഷണം അനുവദിക്കില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു ശേഷം ആം ആദ്മി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷം വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപണങ്ങൾ ഉന്നയിച്ചി രുന്നു. എന്നാൽ, ആരോപണം ഉന്നയിച്ച ആർക്കുംതന്നെ ഇതു തെളിയിക്കാനായില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. പരാതികൾ ഉന്നയിച്ചവരോട് തെളിവുകൾ നൽകാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ആരുംതന്നെ ഇതുവരെ കമ്മീഷനെ സമീപിച്ചിട്ടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ കൈവശമുള്ള വോട്ടിംഗ് യന്ത്രങ്ങളിൽ ശക്തമായ സാങ്കേതിക സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇതൊന്നുംതന്നെ അട്ടിമറികൾക്കു മുന്നിൽ കീഴടങ്ങുന്നതല്ല. വോട്ടിംഗ് യന്ത്രത്തിന്റെ ഇന്റേണൽ സർക്യൂട്ടിൽ മാറ്റം വരുത്താനും സാധിക്കില്ല. ഹാക്കിംഗ് വഴി ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കുമോ എന്നറിയാൻ തെരഞ്ഞെടുപ്പു കമ്മീഷനും ആകാംക്ഷയുണ്ട്.
തെരഞ്ഞെടുപ്പു പ്രക്രിയ വിശ്വാസ്യതയുള്ളതും ശക്തവുമാക്കാനാണ് ഈ പരീക്ഷണത്തിനുള്ള വെല്ലുവിളിയെന്നും ജയം, പരാജയം എന്നി വ യൊന്നും വിഷയമല്ലെന്നും നസീം സെയ്ദി പറഞ്ഞു. ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങൾ നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച് വിശ്വാസ്യത നേടിയതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് മെഷീനുകൾ ഉപയോഗിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സെബി മാത്യു
വോട്ടിംഗ് യന്ത്രത്തിൽ തന്ത്രം; പരീക്ഷണത്തിന് ജൂണ്‍ മൂന്നു മുതൽ കമ്മീഷൻ അവസരം നല്‍കും
12:52 AM May 21, 2017 | Deepika.com