ന്യൂഡൽഹി: ചരക്കുവണ്ടികളുടെ ഓണ്ലൈൻ പരിശോധനയ്ക്ക് ആവശ്യമായ സജ്ജീകരണം ഒരുക്കാത്ത സാഹചര്യത്തിൽ ജൂലൈ ഒന്നു മുതൽ ചെക്ക്പോസ്റ്റുകൾ വേണ്ടെന്ന കേന്ദ്രസർക്കാർ നിർദേശം പാലിക്കാൻ സാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടെ ജൂലൈ ഒന്നു മുതൽ സംസ്ഥാനങ്ങളിൽ ചെക്ക്പോസ്റ്റുകൾ ആവശ്യമില്ലെന്നാണ് നേരത്തേയുണ്ടാക്കിയ ധാരണ. എന്നാൽ, ഏതൊക്കെ വണ്ടികളിൽ എന്തൊക്കെ ചരക്കുകളാണു കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കുന്ന ഇൻവോയ്സുകളും ബില്ലുകളും മറ്റും തൽസമയം പരിശോധിക്കാൻ സാഹചര്യമുണ്ടാക്കുമെന്നാണ് അന്ന് അവകാശപ്പെട്ടിരുന്നത്. ഡിസംബർ മുതൽ മാത്രമേ ഈ രീതിയിൽ കണക്കുകൾ ലഭ്യമാക്കാൻ സാധിക്കുള്ളുവെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നത്.
കേരളത്തിൽ ചെക്ക് പോസ്റ്റുകൾ ജൂലൈ ഒന്നുമുതൽ ഇല്ലാതാകില്ലെന്നു മന്ത്രി വ്യക്തമാക്കി. ഈ ചെക്ക്പോസ്റ്റുകളിലെ അഴിമതി തടയാൻ കർശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമാ യി നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പാലക്കാട്ട് ഇതു സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ഒരാഴ്ചയ്ക്കുള്ളിൽ വിളിക്കും. വിജയകരമാണെന്നു തെളിഞ്ഞാൽ സംസ്ഥാന വ്യാപകമായി ഇതുപ യോഗിക്കും.
ജിഎസ്ടി നിയമത്തിൽ ചെക്ക്പോസ്റ്റുകൾ സംബന്ധിച്ചു വ്യവസ്ഥയില്ല. ചെക്ക് പോസ്റ്റുകളിൽ ആളെ നിർത്തി പരിശോധനയ്ക്കു കേരളത്തിനും താത്പര്യമില്ല. എന്നാൽ, ഇതു സംബന്ധിച്ച കണക്കുകൾ തത്സമയം ലഭ്യമാകുന്ന സംവിധാനം വരുന്നതു വരെ തുടരാതെ വയ്യെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണ കാമറകളിൽ പതിയുന്ന വാഹനപ്ലേറ്റുകളിലെ നന്പർ കംപ്യൂട്ടറുകളിൽ പരിശോധിച്ചാൽ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ചരക്കുകളുടെ ഇൻവോയ്സ് ബില്ലുകൾ ഉൾപ്പെടെ പരിശോധിക്കുന്ന സംവിധാനം സംസ്ഥാനത്ത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ചെക്ക്പോസ്റ്റുകൾ ജൂലൈ ഒന്നിനു പൂട്ടില്ലെന്നു മന്ത്രി
12:52 AM May 21, 2017 | Deepika.com