ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് ആറു മാസം തടവു ശിക്ഷ വിധിച്ച ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു ജസ്റ്റീസ് കർണൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി സ്വീകരിച്ചില്ല. അപേക്ഷ നിലനിൽക്കുന്നതല്ലെന്നു സുപ്രീംകോടതി രജിസ്ട്രി ജസ്റ്റീസ് കർണന്റെ അഭിഭാഷകനെ അറിയിച്ചു.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ മാത്യൂസ് ജെ. നെടുന്പാറ മുഖേന അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ, യുക്തമായ കാരണങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത സാഹചര്യത്തിൽ അപേക്ഷ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നാണു രജിസ്ട്രി നൽകിയ കത്തിൽ പറയുന്നത്. ജസ്റ്റീസ് കർണനെ ആറു മാസം തടവിനു ശിക്ഷിച്ച് ഈ മാസം ഒന്‍പതിനാണു സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, വിധിയുടെ പൂർണരൂപം ഇതുവരെയും പുറത്തു വിട്ടിട്ടില്ല.
ഏതൊക്കെ വകുപ്പുകൾക്കാണു ശിക്ഷിക്കപ്പെട്ടതെന്നും മറ്റും വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് കർണന്റെ അഭിഭാഷകനെന്ന് അവകാശപ്പെടുന്ന മാത്യൂസ് നെടുന്പാറ അപേക്ഷ സമർപ്പിച്ചത്.
കർണന്റെ ഹർജി സ്വീകരിച്ചില്ല
01:24 AM May 20, 2017 | Deepika.com