ന്യൂഡൽഹി: കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കാർത്തി ചിദംബരത്തിനെതിരേയും കന്പനി ഐഎൻഎക്സ് മീഡിയയ്ക്കുമെതിരെയാണ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്.
സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാൻ അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. ചിദംബരത്തിന്റെയും മകന്റെയും ചെന്നൈയിലെ 14 കെട്ടിടങ്ങളിൽ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഷീന ബോറ കൊലപാതക കേസിലെ പ്രതികളായ പീറ്റർ മുഖർജിക്കും ഇന്ദ്രാണി മുഖർജിക്കും ബന്ധമുള്ള മീഡിയ കന്പനിക്ക് വിദേശ നിക്ഷേപത്തിന് സഹായമൊരുക്കിയെന്ന ആരോപണമാണ് ചിദംബരത്തിന്റെ മകന്റെ കന്പനിക്ക് മേലുള്ളത്.
കൈക്കൂലി വാങ്ങി കാർത്തി ചിദംബരത്തിന്റെ കന്പനി 2008ൽ ഐഎൻഎക്സ് മീഡിയ കന്പനിക്ക് സഹായം നൽകിയെന്നാണ് ആക്ഷേപം. 10 ലക്ഷം രൂപ വാങ്ങി 305 കോടിയുടെ നിക്ഷേപത്തിന് മറയിട്ടുവെന്ന കേസിലാണ് അന്വേഷണം. മോദി സർക്കാർ പ്രതിപക്ഷത്തുള്ളവരോട് പകരം തീർക്കാൻ സർക്കാർ ഏജൻസികളായ സിബിഐയെ ഉപയോഗിക്കുകയാണെന്നു ചിദംബരം ആരോപിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ കാർത്തി ചിദംബരം ലണ്ടനിലേക്കു പോയിരുന്നു.
കാർത്തി ചിദംബരത്തിനെതിരേ കേസെടുത്തു
01:03 AM May 20, 2017 | Deepika.com