ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത തെളിയിക്കാനൊരുങ്ങി തെരഞ്ഞെടുപ്പു കമ്മീഷൻ. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കുമെന്ന് ആരോപിച്ച രാഷ്ട്രീയ കക്ഷികളോട് അതു സാധ്യമല്ലെന്നും തെളിയിച്ചു കാണിക്കാനും വെല്ലുവിളിച്ച കമ്മീഷൻ ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള ദിവസം ഇന്നു പ്രഖ്യാപിക്കും.
അതിനിടെ, വോട്ടിംഗ് മെഷീനുകളുടെ പ്രവർത്തനവും സുരക്ഷയും സംബന്ധിച്ച് ഇന്നു പ്രത്യേക പ്രദർശനവും തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തും. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും പേപ്പർ ട്രെയൽ മെഷീനുകളുടെയും പ്രവർത്തനം പ്രദർശിപ്പിക്കും. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വാർത്താസമ്മേളനത്തിനു ശേഷം രണ്ടു മണിക്കൂർ നീളുന്ന വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നത്. വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് കമ്മീഷന്റെ വാദം. കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ അപാകതയുണ്ടാക്കിയാണു വോട്ട് കൂടുതൽ നേടിയെന്ന പ്രതിപക്ഷ പാർട്ടികളുടെ വാദത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യം.
ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് ഡെമോയിലൂടെ വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വെല്ലുവിളിച്ചിരുന്നു. കഴിഞ്ഞ മാസം മേയ് 12നു ചേർന്ന സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ ആരോപണം തെളിയിക്കാനുള്ള അവസരം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ നസീം സെയ്ദി വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷൻ വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടക്കില്ലെന്നു തെളിയിക്കുന്നതിനായി 2009ലും ഡൽഹിയിൽ പ്രദർശനം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ വോട്ടിംഗ് മെഷീനിൽ കൃത്രിമം നടക്കുമെന്ന ആരോപണം ഉന്നയിച്ചിരുന്നു. ആം ആദ്മി പാർട്ടിയാണ് പ്രതിപക്ഷ പാർട്ടികളിൽ ശക്തമായി വോട്ടിംഗ് മെഷീൻ ക്രമക്കേട് ആരോപണവുമായി രംഗത്ത് വന്നത്. ഡൽഹി നിയമസഭയിൽ ബിജെപിക്കെതിരേ രംഗത്ത് വന്ന ആപ് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്താനാകുമെന്ന് ലൈവായി കാണിച്ചിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീൻ അല്ല ഇതെന്നും കുറ്റമറ്റതാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുരീതിയെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനെതിരായി പ്രതികരിച്ചിരുന്നു.
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അനുകൂലമായി വോട്ടിംഗ് മെഷീനുകൾ മാറ്റിയെന്ന് ആരോപിക്കുന്നവർക്ക് അത് തെളിയിക്കാൻ അവസരം നൽകുമെന്നും കമ്മീഷൻ പറഞ്ഞിരുന്നു. അതിനുള്ള ദിവസവും നാളെ പ്രഖ്യാപിക്കും.
ആംആദ്മിക്ക് പുറമേ അഖിലേഷ് യാദവിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയുമെല്ലാം വോട്ടിംഗ് മെഷീൻ തിരിമറിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
വോട്ടിംഗ് മെഷീന്റെ സുരക്ഷ തെളിയിക്കാനൊരുങ്ങി തെരഞ്ഞെടുപ്പു കമ്മീഷൻ
01:03 AM May 20, 2017 | Deepika.com