ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ (60) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് അവശനായിരുന്ന അദ്ദേഹത്തെ പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്നലെ രാവിലെയാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ദവേ അവിവാഹിതനായിരുന്നു. സംസ്കാരം ഇന്നു നടക്കും. ഇന്നലെ കോയന്പത്തൂരിൽ ഒരു ചടങ്ങിൽ സംബന്ധിക്കേണ്ടതുണ്ടായിരുന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്നു യാത്ര റദ്ദാക്കിയിരുന്നു.
ബുധനാഴ്ച രാത്രി വൈകിയും ഓഫീസ് സംബന്ധമായ ചുമതലകളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. ജനിതകമാറ്റം വരുത്തിയ കടുകിന് അംഗീകാരം നൽകുന്നതിനെതിരേ പ്രതിഷേധം അറിയിച്ചെത്തിയ സംഘവുമായി ദീർഘനേരം സംഭാഷണത്തിലേർപ്പെട്ടിരുന്നു. തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദവേയുടെ വേർപാട് വ്യക്തിപരമായ നഷ്ടമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പരിസ്ഥിതി വകുപ്പിന്റെ ചുമതല ഡോ. ഹർഷവർധന്
ന്യൂഡൽഹി: അനിൽ മാധവ് ദവേയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് പരിസ്ഥിതി-വനം വകുപ്പിന്റെ ചുമതല കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷവർധനു നൽകി.
കേന്ദ്രമന്ത്രി ദവേ അന്തരിച്ചു
01:22 AM May 19, 2017 | Deepika.com