മുംബൈ: സമകാലീന ബോളിവുഡ് ചിത്രങ്ങളിൽ അമ്മവേഷങ്ങൾ ശ്രദ്ധേയമാക്കിയ റീമ ലാഗു (59) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ബുധനാഴ്ച രാത്രി കോകില ബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഓഷിവാര ശ്മശാനത്തിൽ സംസ്കരിച്ചു.
മേനെ പ്യാർ കിയാ, ഹം ആപ്കെ ഹേ കോൻ, കൽ ഹോ നഹോ, സാജൻ, വസ്ത്, കുച്ച് കുച്ച് ഹോത്താഹെ, ഹം സാത്ത്-സാത്ത് ഹേ, ദീവാന മസ്താന, യെസ് ബോസ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
മറാത്തി നാടകനടി മന്ദാകിനി ഭധാടെയുടെ മകളായി 1958 ലാണ് റീമ ജനിച്ചത്. നയൻ ഭധാടെ എന്നായിരുന്നു ആദ്യ പേര്. മറാത്തി നടൻ വിവേക് ലാഗുവുമായുള്ള വിവാഹശേഷമാണ് റീമ എന്ന പേര് സ്വീകരിച്ചത്. നടിയും നാടക സംവിധായകയുമായ മൃൺമയി മകളാണ്.
മറാത്തി നാടകങ്ങളിലൂടെയാണ് റീമ അഭിനയജീവിതം ആരംഭിച്ചത്. മുപ്പതാം വയസിൽ മൺസൂർ അലി ഖാനിനൊപ്പം ഖയാമത് സെ ഖയാമത് തക് എന്ന ചിത്രത്തിൽ ജൂഹി ചൗളയുടെ അമ്മയായി വേഷമിട്ടു. പിന്നീട്, നിരവധി ചിത്രങ്ങളിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഗോവിന്ദ, മാധുരി ദീക്ഷിത് എന്നിവരുടെ അമ്മയായി.
ഹം ആപ്കെ ഹേ കോൻ എന്ന ചിത്രത്തിലെ അമ്മവേഷം റീമയെ ശ്രദ്ധേയയാക്കി. അനുപം ഖേറിന്റെ കഥാപാത്രത്തിന്റെ ഭാര്യയും മാധുരി ദീക്ഷിതിന്റെ അമ്മയുമായി ഇവർ ആ ചിത്രത്തിൽ തകർത്തഭിനയിച്ചു. സിനിമയ്ക്കൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു.
റീമ ലാഗുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമാ-രാഷ്ട്രീയ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു
01:00 AM May 19, 2017 | Deepika.com