ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ആരോപണങ്ങളുമായി ആം ആദ്മി പാർട്ടിയിൽനിന്നു പുറത്താക്കിയ മുൻമന്ത്രി കപിൽ മിശ്ര. കഴിഞ്ഞ വർഷം കേജരിവാൾ രണ്ടു തവണ മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതെന്നാണു മിശ്രയുടെ ആരോപണം. ഇക്കാര്യം ഒരു പക്ഷേ ഡൽഹിയിലെ ജനങ്ങൾക്ക് അറിയില്ലായിരിക്കുമെന്നും മിശ്ര പറയുന്നു.
കേജരിവാളിന്റെ ബന്ധുക്കളുടെ വീടുകളിലും കന്പനികളും റെയ്ഡ് നടന്നു. ഓരോ ദിവസവും അഴിമതി കേസുകൾ പൊങ്ങി വന്നു കൊണ്ടിരിക്കുന്നു. പക്ഷേ മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ച് കഴിയുകയാണ്. ദിവസങ്ങൾക്കുശേഷം അദ്ദേഹം വീടിന് പുറത്തെത്തിയത് സർക്കാർ ത്രി എന്ന സിനിമ കാണാനാണെന്നും മിശ്ര ആരോപിച്ചു. അവധി ആഘോഷിക്കുന്നതിലാണ് കേജരിവാളിന് കൂടുതൽ താത്പര്യമെന്ന് നേരത്തേയും കപിൽ മിശ്ര ആരോപിച്ചിരുന്നു. ഏറ്റവും വലിയ അഴിമതിക്കാരനാകാനാണ് ആം ആദ്മി അധ്യക്ഷന്റെ പോക്കെന്നും വിമർശിച്ചിരുന്നു. പ്രവർത്തനം മികച്ചതല്ലാത്തതിനാൽ മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയതാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി കപിൽ മിശ്രയെത്താൻ കാരണമെന്നാണ് ആംആദ്മി പാർട്ടിയുടേയും കേജരിവാളിന്റെയും വാദം.
അതിനിടെ, ടാങ്കർ മാഫിയകളിൽ നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യ മന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അഴിമതിവിരുദ്ധ വിഭാഗം ചോദ്യം ചെയ്തു. കേസിൽ ചോദ്യം ചെയ്യാനായി നേരിട്ടു ഹാജരാവണമെന്നാവശ്യപ്പെട്ട് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനു നേരത്തെ എസിബി നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ എസിബി ആസ്ഥാനത്തെത്തിയ ബിഭവ് കുമാറിനെ മുതിർന്ന ബ്യൂറോ ഉദ്യോഗസ്ഥരാണ് ചോദ്യംചെയ്തത്.
2012ൽ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സർക്കാരിന്റെ കാലത്ത് ഡൽഹി ജല ബോർഡ് 385 സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കറുകൾ വാങ്ങിയതിൽ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്ന ആരോപണമാണ് കേസിനാധാരം. അഴിമതി അന്വേഷിക്കാൻ 2015 ജൂണിൽ കേജരിവാൾ സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. അഴിമതി കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഷീല ദീക്ഷിതിനെ എസിബി ചോദ്യം ചെയ്യുകയുമുണ്ടായി. അന്വേഷണത്തെ കേജരിവാൾ സ്വാധീനം ചെലുത്തിയെന്ന ആരോപണ വുമായി കപിൽ മിശ്ര രംഗത്തു വന്നതോടെയാണ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യുന്നതിലേക്ക് എത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകൾ ലെഫ്റ്റനന്റ് ഗവർണറായിരുന്ന നജീബ് ജംഗിനു മുന്നിൽ എത്തുന്നതു വൈകിപ്പിക്കണമെന്ന് കേജരിവാളിന്റെ സഹായി ആവശ്യപ്പെട്ടെന്നുമായിരുന്നു മിശ്രയുടെ ആരോപണം.
കേജരിവാൾ ഓഫീസിലെത്തിയതു വർഷത്തിൽ രണ്ടു തവണ മാത്രമെന്നു കപിൽ മിശ്ര
12:52 AM May 18, 2017 | Deepika.com