ന്യൂഡൽഹി: വിവാദ വാർത്ത അവതാരകൻ അർണബ് ഗോസ്വാമിക്കെതിരേ വഞ്ചനയ്ക്കും മോഷണക്കുറ്റത്തിനും കേസ്. അർണാബ് ചുമതല വഹിക്കുന്ന റിപ്പബ്ലിക് ടിവിയുടെ ആഘോഷ വരവിനായി പുറത്തു വിട്ട ഓഡിയോ ടേപ്പുകൾ തങ്ങളുടെ അധീനതയിൽ ഉള്ളതാണെന്നു ചൂണ്ടിക്കാട്ടി ടൈംസ് നൗ കേസ് കൊടുത്തു. അർണബിനും റിപ്പബ്ളിക് ടിവിയിലെ മാധ്യമപ്രവർത്തക പ്രേമ ശ്രീദേവിക്കുമെതിരേയാണ് ടൈംസിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ ആൻഡ് കോ ലിമിറ്റഡ് (ബിസിസിഎൽ) പരാതി നൽകിയത്. ഇവർ നേരത്തെ ടൈംസ് നൗവിലായിരുന്നു.
ടൈംസ് നൗ ചാനലിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന അർണബ് സ്വന്തം ചാനലായ റിപ്പബ്ലിക് ടിവിയുമായി അടുത്തയിടെയാണ് രംഗത്തെത്തിയത്. ചാനൽ പ്രക്ഷേപണം തുടങ്ങിയ മേയ് ആറിന് വലിയ വെളിപ്പെടുത്തൽ എന്ന അവകാശവാദവുമായി ലാലു പ്രസാദ് യാദവിനും തൊട്ടടുത്ത ദിവസം ശശി തരൂരിനും എതിരായ വാർത്തകൾ പുറത്തു വിട്ടിരുന്നു. ജയിലിൽ കഴിയുന്ന ക്രിമിനൽ നേതാവ് ഷഹാബുദീനും ലാലുവും തമ്മിലുള്ള ഫോണ് സംഭാഷണമാണ് ആദ്യ ദിവസം പുറത്തു വിട്ടത്. തുടർന്ന് മേയ് എട്ടിനാണ് പ്രേമ ശ്രീദേവിയും ശശി തരൂരിന്റെ മരിച്ചു പോയ ഭാര്യ സുനന്ദ പുഷ്കറുമായുള്ള ഫോണ് സംഭാഷണം പുറത്തു വിട്ടത്.
എന്നാൽ, ഈ രണ്ടു ഓഡിയോ ടേപ്പുകളും അർണബും പ്രേമയും ടൈംസ് നൗ ചാനലിൽ ജോലി ചെയ്യുന്ന കാലത്തു സംഘടിപ്പിച്ചവയാണെന്നാണ് ടൈംസ് നൗ പറയുന്നത്. ഇവർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ടേപ്പുകൾ തങ്ങളുടെ കീഴിൽ ജോലി ചെയ്തിരുന്ന കാലത്ത് അർണബും പ്രേമയും റിക്കാർഡ് ചെയ്തവയാണെന്നു തെളിഞ്ഞിരുന്നു.
തുടർന്നാണ് ഇരുവർക്കുമെതിരേ ബിസിസിഎൽ ക്രിമിനൽ കുറ്റത്തിന് മുംബൈ ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാത്രമല്ല, ഈ ടേപ്പുകൾ കഴിഞ്ഞ രണ്ടു വർഷമായി തങ്ങളുടെ കൈവശം ഉണ്ടായിരുന്നതാണെന്ന് അർണബും പ്രേമയും സമ്മതിച്ചിട്ടുമുണ്ട്. ഇരുവരും ബോധപൂർവും തങ്ങളുടെ അധീനതയിലുള്ള തെളിവുകൾ ഉപയോഗിക്കുകയായിരുന്നു എന്നാണ് ടൈംസ് നൗ ചൂണ്ടിക്കാട്ടുന്നത്.
ടൈംസ് നൗ ചാനലിന്റെ രേഖ അടിച്ചുമാറ്റി: അർണബ് ഗോസ്വാമിക്കെതിരേ മോഷണക്കേസ്
12:12 AM May 18, 2017 | Deepika.com