ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നു വർഷത്തെ ഭരണ പരാജയം തുറന്നുകാട്ടുന്നതിനായി രണ്ടു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്ക് കോണ്ഗ്രസ് തുടക്കം കുറിച്ചു.
മൂന്നു വർഷത്തിനിടയിലെ മോദി സർക്കാരിന്റെ 30 പ്രവർത്തന പരാജയങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള "പാഴായ മൂന്നു വർഷങ്ങൾ, വെള്ളപൂശുന്ന സർക്കാർ’ എന്ന വീഡിയോ പുറത്തിറക്കിയാണ് പ്രചാരണത്തിനു തുടക്കം കുറിച്ചത്.
കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ ഭരണ പരാജയങ്ങൾ പാർട്ടി അടുത്ത 24 മാസം കൊണ്ട് രാജ്യത്തിന്റെ മുക്കിന്റെ മൂലയിലും എത്തിക്കുമെന്ന് കോണ്ഗ്രസ് വക്താവ് രണ്ദീപ് സുർജേവാല പറഞ്ഞു. മോദി സർക്കാരിന്റെ ജനിതക ഘടന തന്നെ പ്രതികാരമാണ്. ഇത്തരം പ്രതികാരംകൊണ്ട് സർക്കാരിനെതിരായ കോണ്ഗ്രസ് നേതാക്കളുടെ ശബ്ദത്തെ അമർച്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ മൂന്ന് വർഷത്തെ ഭരണം ജനങ്ങൾക്ക് ദുരിതം മാത്രമാണു സമ്മാനിച്ചതെന്ന് ലോക്സഭയിലെ കോണ്ഗ്രസ് ചീഫ് വിപ്പ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കേവലം വിപണനത്തിൽ മാത്രമാണ് സർക്കാരിന് വിജയം അവകാശപ്പെടാൻ കഴിയുക.
ദളിത്,ആദിവാസി മുക്ത ഭാരതമാണ് സർക്കാർ ആഗ്രഹിക്കുന്നത്. രാജ്യത്തെ സാമുദായിക സൗഹാർദം വലിയ ഭീഷണിയിലാണ്. ആഭ്യന്തര സുരക്ഷയും അപകടത്തിലാണ്. നല്ല ദിനം വരുമെന്നു പ്രതീക്ഷയർപ്പിച്ച് മൂന്നു വർഷം കാത്തിരുന്ന ജനം ഇനിയും എത്രനാൾ കാത്തിരിക്കണമെന്നും ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു.
കോണ്ഗ്രസ് ഭരണനിർവഹണത്തിന്റെ ബദൽ മാതൃക മുന്നോട്ട് വയ്ക്കുമെന്നും ബിജെ പിയുടെ ഭരണപരാജയങ്ങൾ തുറന്നുകാട്ടുമെന്നും വാർത്താസമ്മേളനത്തിൽ സംസാരിച്ച രാജസ്ഥാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് പറഞ്ഞു. ജനങ്ങൾക്കു മുന്പിൽ കള്ളവാഗ്ദാനങ്ങൾ വിൽക്കാൻ ശ്രമിക്കാത്തതായിരിക്കും ഈ ബദൽ. ഇതിന്റെ കർമരേഖ പാർട്ടി തയാറാക്കിവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പാക്കിസ്ഥാൻ, കാഷ്മീർ നയം, ആഭ്യന്തര സുരക്ഷ, വനിത സുരക്ഷ, ദളിതുകൾക്കെതിരേ വർധിച്ചുവരുന്ന അതിക്രമം, പെട്രോൾ,ഡീസൽ വിലവർധന, തൊഴിൽ സൃഷ്ടിക്കൽ, കള്ളപ്പണം തിരികെ കൊണ്ടുവരൽ, യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ പേരുമാറ്റം, കർഷകർ നേരിടുന്ന പ്രതിസന്ധി എന്നിവ അടക്കമുള്ള മേഖലകളിലെ സർക്കാർ വീഴ്ചകൾ വിശദീകരിക്കുന്നതാണ് എഐസിസി പുറത്തിറക്കിയ വീഡിയോ.
സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ ആഘോഷിക്കാനെന്തിരിക്കുന്നു: രാഹുൽ
ന്യൂഡൽഹി: ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസർക്കാർ മൂന്നാം വർഷത്തിലേക്കു കടന്ന സാഹചര്യത്തിൽ എന്ത് അടിസ്ഥാനമാക്കിയാണ് ആഘോഷം സംഘടിപ്പിക്കുക എന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചു. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ മാത്രമാണ് മൂന്നാം വാർഷികത്തിലും ബിജെപി സർക്കാരിന്റെ ബാക്കിപത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നല്കിയ വാഗ്ദാനങ്ങളുടെ ലംഘനങ്ങളാണ് ഇതുവരെ നല്കിയത്.
കർഷക ആത്മഹത്യയും തൊഴിലില്ലായ്മയും രാജ്യത്ത് വർധിച്ചുവരുന്നതായും രാഹുൽ ചൂണ്ടിക്കാണിച്ചു. അതിർത്തിയിൽ സൈനികരുടെ ജീവൻ ബലികഴിക്കപ്പെടുന്നതു വർധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ മൂന്നാം വാർഷികത്തിൽ ആഘോഷിക്കാൻ ഒന്നുമില്ലെന്നും രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.
മോദിയുടെ ഭരണപരാജയം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രചാരണം തുടങ്ങി
12:35 AM May 17, 2017 | Deepika.com