ന്യൂഡൽഹി: നൂറ്റാണ്ടുകളായി മുസ്ലിം സമുദായം പിന്തുടരുന്ന മുത്തലാഖ് ആചാരം മതവിരുദ്ധമാണെന്നു സ്ഥാപിക്കാനുള്ള നീക്കം അംഗീകാരിക്കാനാകില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. 1400 വർഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളെ ചോദ്യം ചെയ്യാനാകില്ല.
ന്യൂനപക്ഷ സമുദായത്തിനുവേണ്ടി ഭൂരിപക്ഷ സമുദായം നിയമങ്ങൾ ഉണ്ടാക്കുന്ന പ്രവണത ശരിയല്ല. ഭൂരിപക്ഷ സമുദായത്തിനു ശരിയല്ലെന്നു തോന്നുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സമുദായങ്ങളുടെ ആചാരങ്ങളിൽ മാറ്റം വരുത്തണമെന്നു ശഠിക്കാനാകില്ല. ഇതിൽ യുക്തിയുമില്ല.
മുത്തലാഖിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ, ഇത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. മാറ്റങ്ങൾ സമുദായത്തിന് അകത്തു നിന്നാണ് ഉണ്ടാകേണ്ടതെന്നും ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭരണഘടനാ തത്ത്വങ്ങളുടെ പേരിൽ ചോദ്യം ചെയ്യാനാകില്ല. രാമൻ ജനിച്ചത് അയോധ്യയിലാണെന്ന ഹിന്ദുക്കളുടെ വിശ്വാസംപോലെ തന്നെയാണിത്.
രാമൻ ജനിച്ചത് അയോധ്യയി ലാണെന്നതു വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഭരണഘടനാപരമായ തത്വങ്ങൾ ഉന്നയിച്ച് ആ വിശ്വാസത്തെ ചോദ്യംചെയ്യുന്നതിൽ അനൗചിത്യമുണ്ടെന്നും സിബൽ വിശദീകരിച്ചു.
ഏതെങ്കിലും മതവിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടു നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന സംവിധാനമാണ് വ്യക്തിനിയമങ്ങൾ. വസ്ത്രധാരണം, വിവാഹം, വിവാഹമോചനം, കുഞ്ഞുങ്ങളുടെ രക്ഷാകർത്തൃത്വം, മരണാനന്തരച്ചടങ്ങുകൾ തുടങ്ങിയ വിഷയങ്ങളെയെല്ലാം ബാധിക്കുന്ന വ്യക്തിനിയമങ്ങളിൽ നിയമപരമായ ഇടപെടലിനു പരിമിതികളുണ്ടെന്നും സിബൽ അവകാശപ്പെട്ടു.
വിവാഹവും വിവാഹമോചനവും മുതിർന്ന പൗരന്മാർ തമ്മിലുള്ള കരാറാണെന്നിരിക്കേ മറ്റുള്ളവർക്ക് അതിൽ ഇടപെടേണ്ട കാര്യമില്ല. മുത്തലാഖ് സംബന്ധിച്ച പരാമർശങ്ങൾ ഹദീസുകളിലും മറ്റുമുണ്ടെന്നും സിബൽ പറഞ്ഞു.
മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് ഉത്തരവിട്ടാൽ മുസ്ലിം മുദായത്തിലെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സുപ്രീംകാടതിയെ നിലപാടറിയിച്ചിരുന്നു.
മുത്തലാഖ് മതവിരുദ്ധമെന്നു സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കില്ല: മുസ്ലിം വ്യക്തിനിയമ ബോർഡ്
12:35 AM May 17, 2017 | Deepika.com