ജയ്പുർ: ഇന്ത്യൻ പട്ടാളത്തിന്റെ കരുത്ത് പ്രകടമാക്കി രാജസ്ഥാനിൽ സൈനികാഭ്യാസപ്രകടനം. ഇരുപതിനായിരത്തിലേറെ പട്ടാളക്കാരും ടാങ്കു കളും അത്യാധുനിക നിരീക്ഷണ സെൻസറുകളും ഉൾപ്പെടെയുള്ള പടക്കോപ്പുകളും അണിനിരത്തിയാണ് "ഥാർ ശക്തി’ എന്ന അഭ്യാസപ്രകടനം പൂർത്തിയാക്കിയത്.
ഒരു മാസം നീണ്ട പരിശീലന പരിപാടിയുടെ അവസാനമായിരുന്നു ശക്തിപ്രകടനം. യുദ്ധസമാനമായ അന്തരീക്ഷത്തിൽ ശക്തമായ ചൂടും മരുഭൂമിയിലെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും മറികടക്കാൻ ഉതകുന്ന കഠിന പരിശീലനമാണ് സേനാംഗങ്ങൾക്കു നൽകിയത്.
പരിശീലനത്തിന്റെ അവസാനഘട്ടത്തിൽ കരസേനയുടെ ചേതക് ഹെലികോപ്റ്ററുകൾ മരുഭൂമിയിൽ വട്ടമിട്ടു പറന്നു നിരീക്ഷണം നടത്തി.
ചേതക് സേനാവ്യൂഹത്തിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്. ജനറൽ അശ്വിനി കുമാറും മുതിർന്ന ഓഫീസർമാരും പ്രകടനങ്ങൾ വിലയിരുത്തി.
പട്ടാളത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാമേധാവി സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ മനീഷ് ഓജ പറഞ്ഞു.
യുദ്ധസമാന സാഹചര്യങ്ങൾ ഒരുക്കിയശേഷം അതിനെ ഫലപ്രദമായി നേരിടുന്ന പരിശീലനമാണു നൽകിയത്.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ മരുഭൂമിയിൽ നടന്ന അഭ്യാസ പ്രകടനം നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന അയൽരാജ്യത്തിനുള്ള മുന്നറിയിപ്പുകൂടിയായിരുന്നു സേനയുടെ ഈ പ്രകട നങ്ങൾ.
കരുത്ത് വിളിച്ചോതി രാജസ്ഥാനിൽ വൻ സൈനികാഭ്യാസം
12:35 AM May 17, 2017 | Deepika.com