ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഐഎസ്ആർഒ നിർമിച്ച സൗത്ത് ഏഷ്യ സാറ്റലൈറ്റ് അഞ്ചിനു വിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സബ്കാ സാത്, സബ്കാ വികാസ് എന്ന ആശയവുമായാണ് പദ്ധതി ആരംഭിച്ചത്.
പാക്കിസ്ഥാൻ സഹകരിക്കാന്‍ മടിച്ച പദ്ധതിയില്‍ ഏഴ് സാര്‍ക് രാജ്യങ്ങളും അംഗങ്ങളാണ്. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 450 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വികൃതിച്ചെറുക്കൻ എന്നാണ് ഐഎസ്ആർഒ സാറ്റലൈറ്റിനു നൽകിയിരിക്കുന്ന വിളിപ്പേര്. ശ്രീഹരിക്കോട്ടയില്‍നിന്നാണു വിക്ഷേപണം. 50 മീറ്റര്‍ ഉയരവും 412 ടണ്‍ ഭാരവുമുള്ള ജി സാറ്റ് 9 റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന സാറ്റലൈറ്റ് സാര്‍ക് അംഗരാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്, മാലിദ്വീപ്, അഫ്ഗാനിസ്ഥാന് എന്നിവർക്കു വികസന ആവശ്യങ്ങൾക്കായി സൗജന്യമായി ഉപയോഗിക്കാം. 2014ലാണ് ഇന്ത്യ സാര്‍ക് രാജ്യങ്ങള്‍ക്കു മുന്നിലേക്ക് ഇത്തരമൊരു നിര്‍ദേശം വയ്ക്കുന്നത്. സാര്‍ക്ക് സാറ്റലൈറ്റ് എന്നായിരുന്നു ആദ്യം ഉപഗ്രഹത്തിന് പേരിട്ടതെങ്കിലും പാക്കിസ്ഥാൻ പദ്ധതിയിൽനിന്നു പിന്മാറിയതിനാൽ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന് പേരു നല്‍കുകയായിരുന്നു. ദക്ഷിണേഷ്യന്‍ റീജണിലുള്ള രാജ്യങ്ങൾക്ക് ആശയവിനിമയം, ദുരിതാശ്വാസം എന്നിവയ്ക്കു വേണ്ടിയുള്ളതാണു സാറ്റലൈറ്റ്. കഴിഞ്ഞ ഡിസംബറില്‍ ഉപഗ്രഹം വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടു മാറ്റിവയ്ക്കുകയായിരുന്നു.
സൗത്ത് ഏഷ്യ സാറ്റലൈറ്റ് അഞ്ചിനു വിക്ഷേപിക്കും
12:13 AM May 01, 2017 | Deepika.com