ബംഗളൂരു: കർണാടക ബിജെപിൽ ബി.എസ്. യെദിയൂരപ്പ-കെ.എസ്. ഈശ്വരപ്പ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര നേതൃത്വം നാലു സംസ്ഥാന ഭാരവാഹികളെ നീക്കി. യെദിയൂരപ്പയുടെയും ഈശ്വരപ്പയുടെയും രണ്ടു വീതം അനുയായികളെയാണു നീക്കിയത്. ഈശ്വരപ്പയുടെ നേതൃത്വത്തിലുള്ള റായണ്ണ ബ്രിഗേഡുമായി സഹകരിക്കുന്നതിൽനിന്നു ബിജെപി പ്രവർത്തകരെ കേന്ദ്ര നേതൃത്വം വിലക്കി. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പരസ്യപ്പെടുത്തുന്നതിനും മാധ്യമങ്ങളോടു സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ബിജെപിസംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഭാനുപ്രകാശ്, നിർമൽകുമാർ സുരാന, റൈത്ത മോർച്ച വൈസ് പ്രസിഡന്റ് എം.പി. രേണുകാചാര്യ, പാർട്ടി വക്താവ് ജി. മധുസൂദൻ എന്നിവരെയാണു നീക്കിയത്. കർണാടകയുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി മുരളീധർ റാവു ഇന്നലെയും ഇന്നുമായി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഈശ്വരപ്പ വിളിച്ചുചേർത്ത കൺവൻഷനിൽ ഭാനുപ്രകാശും സുരാനയും പങ്കെടുത്തിരുന്നു.
യെദിയൂരപ്പയുടെ ഉറ്റ അനുയായികളായ രേണുകാചാര്യയും ജി. മധുസൂദനനും ബിജെപി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരേ പരസ്യപ്രസ്താവന നടത്തിയിരുന്നു. പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കുന്നതു സന്തോഷാണെന്നു യെദിയൂരപ്പയും ആരോപിച്ചിരുന്നു. ഇന്നലെ മുരളീധര റാവുവുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന ഈശ്വരപ്പ തീരുമാനം മാറ്റി. ഭാനുപ്രകാശ്, സുരാന എന്നിവർക്കെതിരേയുള്ള നടപടിയിൽ അതിയായ ദുഃഖമുണ്ടെന്ന് ഈശ്വരപ്പ പറഞ്ഞു. തനിക്കെതിരേ പാർട്ടി നടപടിയെടുക്കില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന പ്രസിഡന്റ് യെദിയൂരപ്പയുടെ ഏകാധിപത്യശൈലിക്കെതിരേയായിരുന്നു ഈശ്വരപ്പ കൺവൻഷൻ വിളിച്ചുചേർത്തത്. മുന്പ് യെദിയൂരപ്പ കർണാടക ജനപക്ഷ(കെജെപി) രൂപവത്കരിച്ച സമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിതനായത് അന്നു മന്ത്രിയായിരുന്ന ഈശ്വരപ്പയായിരുന്നു. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവാണ് ഇദ്ദേഹം.പിന്നോക്ക വിഭാഗത്തിൽപ്പെട്ട നേതാവാണ് ഈശ്വരപ്പ. യെദിയൂരപ്പയാകട്ടെ കർണാടകയിലെ ഏറ്റവും പ്രബലമായ ലിംഗായത്ത് വിഭാഗക്കാരനാണ്.
കർണാടക ബിജെപിയിലെ ഭിന്നത: നാലു ഭാരവാഹികളെ നീക്കി
12:07 AM May 01, 2017 | Deepika.com