ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധപോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ജവാന്മാർ പടപൊരുതുന്നത് നക്സലുകളോടു മാത്രമല്ല ജീവിത സൗകര്യങ്ങളോടുകൂടിയാണ്. അമിത ചൂടിൽ, കുടിവെള്ളം പോലുമില്ലാതെയാണ് ജവാന്മാർ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിലെ സിആർപിഎഫ് ക്യാന്പുകളിൽ കഴിയുന്നത്.
സന്ദേശങ്ങൾ കൈമാറാൻ മൊബൈൽ നെറ്റ്വർക്കില്ലാത്തതും ഇവരെ വലയ്ക്കുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ സന്ദർശനത്തോടെയാണു ഈ വിവരങ്ങൾ പുറത്തുവിട്ടത്. കുടിവെള്ളമില്ലാതെ പല ക്യാന്പുകളിലും ജവാന്മാർ രോഗാതുരരായെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
സിആർപിഎഫ് ക്യാന്പുകളുടെ ഗുണനിലവാരം ഉയർത്തേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന സുരക്ഷാ ഉപദേഷ്ടാവ് കെ. വിജയകുമാർ പറഞ്ഞു.
ക്യാന്പുകളിൽ കിട്ടുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. അതിനാൽ, ജലം ശുദ്ധീകരിക്കാനുള്ള നടപടികളെടുക്കുമെന്ന് സിആർപിഎഫ് ക്യാന്പുകൾ സന്ദർശിച്ച ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനിടെ, ബസ്തർ മേഖലയിൽ താപനില 45 ഡിഗ്രി സെൽഷസായി ഉയർന്നു. ബസ്തറിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 25 ജവാന്മാരാണ് കഴിഞ്ഞ തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
മാവോയിസ്റ്റ് വിരുദ്ധ സേനയിലെ ജവാന്മാർ പടവെട്ടുന്നത് അടിസ്ഥാന സൗകര്യങ്ങളോട്
11:56 PM Apr 30, 2017 | Deepika.com