ന്യൂഡൽഹി: കേരള പോലീസ് മേധാവിയായുള്ള പുനർ നിയമനം വൈകിക്കുന്നതിൽ സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചു. നഷ്ടപ്പെട്ട സർവീസ് കാലാവധി നീട്ടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
‘പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കാൻ ശ്രമിച്ചതും അതിനായുള്ള കുറിപ്പു തയാറാക്കിയതും നളിനി നെറ്റോയാണ്. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനിയാണ് ഇപ്പോൾ ചീഫ് സെക്രട്ടറി. ഡിജിപി സ്ഥാനത്തു തിരികെ നിയമിക്കാനുള്ള വിധി നടപ്പാക്കാതിരിക്കാൻ അവർ ശ്രമിക്കുന്നതാണു കാലതാമസം ഉണ്ടാക്കുന്നത്. പരമോന്നത കോടതിയുടെ തീർപ്പനുസരിച്ചു താൻ തിരികെ പദവിയിലെത്താതിരിക്കാൻ നളിനി എല്ലാ വഴിയും തേടും. പുനർനിയമനം സംബന്ധിച്ചു വിധിന്യായത്തിൽ വ്യക്തത വരുത്തിയിട്ടുള്ളതിനാൽ വൈകിക്കുന്ന സർക്കാർ നടപടി കോടതിയലക്ഷ്യമാണ്’- ഹർജിയിൽ വിശദീകരിച്ചു.
സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ മുന്പു വീഴ്ച വരുത്തിയ കർണാടക ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവു ശിക്ഷ വിധിച്ച കാര്യം സെൻകുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതുപോലെ സംസ്ഥാന ചീഫ് സെക്രട്ടറിക്കും കോടതിയലക്ഷ്യത്തിനു ശിക്ഷ നൽകണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
2015ൽ രണ്ടു വർഷത്തേക്കു ഡിജിപിയായി നിയമിച്ച തന്നെ കാലാവധി തികയും മുന്പു നിയമവിരുദ്ധമായി മാറ്റിയതാണ്. പ്രകാശ് സിംഗ് കേസിലെ കോടതി വിധിയനുസരിച്ച്, നഷ്ടമായ കാലാവധി തിരികെ കിട്ടാൻ സർവീസ് നീട്ടിനൽകാൻ നിർദേശിക്കണമെന്നും സെൻകുമാർ ആവശ്യപ്പെടുന്നു. ജൂണ് 30നു താൻ വിരമിക്കുന്നതു പരിഗണിച്ചാണ് ഏപ്രിൽ 24ന് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ തനിക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താൻ സർക്കാർ മനഃപൂർവം നിയമനം വച്ചു താമസിപ്പിക്കുകയാണ്.
മേയ് ഒന്പതു മുതൽ ജൂലൈ മൂന്നു വരെ കോടതിക്കു വേനലവധിയായതിനാൽ തനിക്കു സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന കണക്കുകൂട്ടലിലാണു സർക്കാർ. ഉടൻ നിയമനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 24ന് വന്ന വിധിന്യായത്തിന്റെ പകർപ്പു സഹിതം താൻ സർക്കാരിനു കത്തയച്ചിരുന്നു. സർട്ടിഫൈഡ് പകർപ്പു ലഭിച്ചാലേ നടപടിയെടുക്കൂ എന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതെന്നു മാധ്യമ വാർത്തകൾ വന്നു. ഇതേത്തുടർന്നു സുപ്രീം കോടതിയിൽ നിന്നുള്ള സർട്ടിഫൈഡ് പകർപ്പു സഹിതം കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും കത്തയച്ചുവെന്നും സെൻകുമാർ വിശദീകരിക്കുന്നു.
വിധി നടപ്പാക്കുന്നതിനെക്കുറിച്ചു കേസ് സുപ്രീംകോടതിയിൽ വാദിച്ചു തോറ്റ ഹരീഷ് സാൽവേയുടെ നിയമോപദേശം സംസ്ഥാന സർക്കാർ തേടിയിരുന്നു.
ജോർജ് കള്ളിവയലിൽ
സെൻകുമാർ വീണ്ടും സുപ്രീംകോടതിയിൽ
01:41 AM Apr 30, 2017 | Deepika.com