ന്യൂഡൽഹി: കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും. പുതിയ പിസിസി പ്രസിഡന്റാകാൻ പരിഗണിക്കേണ്ട നേതാക്കളുടെ ചുരുക്കപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നൽകി.
കെപിസിസി അധ്യക്ഷപദവിയിലേക്ക് സജീവമായി പരിഗണിച്ചിരുന്ന കെ.സി. വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയായും പി.സി. വിഷ്ണുനാഥിനെ സെക്രട്ടറിയായും ഹൈക്കമാൻഡ് നിയമിച്ചു. സജീവപരിഗണനയിലുള്ള മറ്റൊരു നേതാവായ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രനെ സഹായിക്കാൻ മുതിർന്ന നേതാക്കളായ മധുസൂദൻ മിസ്ത്രിയെയും ഭുവനേശ്വർ കാലിതയെയും തെരഞ്ഞെടുപ്പ് അഥോറിറ്റി അംഗങ്ങളായും എഐസിസി നിയമിച്ചു. മധുസൂദൻ മിസ്ത്രിയെ എഐസിസിയുടെ മറ്റെല്ലാ ചുമതലകളിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. കർണാടകയുടെ ചുമതലയോടെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ച പ്രഫ. കെ.വി. തോമസിന് ഇപ്പോൾ പദവി നൽകിയതുമില്ല. ഇതോടെ, മുല്ലപ്പള്ളിക്കോ കെ.വി. തോമസിനോ കേരളത്തിലേക്കു പോകാൻ വഴിതെളിയുമോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളി, കെ.വി. തോമസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പരിചയസന്പന്നരെ വേണമോ, യുവതലമുറയിലെ പൊതുസ്വീകാര്യനായ ആൾ വേണമോ എന്നതു സംബന്ധിച്ച് ആന്റണിയും മുകുൾ വാസ്നിക്കുമായി ആലോചിച്ചു സോണിയയും രാഹുലുമാകും തീരുമാനിക്കുക. പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടരുന്നതിനാലാണു വി.ഡി. സതീശന് തടസം ഉയർന്നത്. സാമുദായിക സന്തുലിതാവസ്ഥ അടക്കം പാലിച്ചും ഗ്രൂപ്പ് സമവാക്യങ്ങളും പ്രവർത്തന മികവും പരിഗണിച്ചുമായിരിക്കും കെപിസിസി പ്രസിഡന്റ് നിയമനം എന്നാണു സൂചന.
കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നു രാഹുൽ ഗാന്ധിയുമായി ഇന്നലെ വീണ്ടും നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തുഗ്ലക് ലെയ്നിലെ രാഹുലിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. കഴിഞ്ഞയാഴ്ച ചെന്നിത്തല രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ പ്രസിഡന്റ് വി.എം. സുധീരൻ എന്നിവരുമായും രാഹുൽ ഡൽഹിയിൽ വിളിച്ചുവരുത്തി വിശദമായ ചർച്ച നടത്തിയിരുന്നു.
കേരളത്തിലെ സംഘടനാ കാര്യങ്ങളും ദേശീയതലത്തിലെ കാര്യങ്ങളും ഇന്നലത്തെ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായെന്ന് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നിയമനത്തിൽ എല്ലാ നേതാക്കളുമായും വളരെ വിശദമായ ചർച്ചയാണു ഹൈക്കമാൻഡ് നടത്തുന്നത്. സുധീരന്റെ രാജിക്കു ശേഷം ഉണ്ടാകുന്ന തീരുമാനം എല്ലാവരുമായി ആലോചിച്ചു വേണം എന്നതാണു ഹൈക്കമാൻഡ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ കഴിഞ്ഞ ദിവസം രാഹുൽ വിളിച്ച യോഗത്തിൽ ചെന്നിത്തലയ്ക്കു പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനാലാണു നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ഡൽഹിലെത്തി അദ്ദേഹം രാഹുലിനെ കണ്ടത്.
കെപിസിസി അധ്യക്ഷൻ: തീരുമാനം അടുത്തയാഴ്ച
01:16 AM Apr 30, 2017 | Deepika.com