ന്യൂഡൽഹി: മുത്തലാക്ക് എന്ന ദുരാചാരത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ മുസ്ലിം സമുദായത്തിലെതന്നെ പരിജ്ഞാനമുള്ളവർ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബസവേശ്വരയുടെ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി. പെൺമക്കൾക്കും അമ്മമാർക്കുമെതിരായ ഈ ദുരാചാരം അവസാനിപ്പിക്കാൻ മുസ്ലിം സമുദായത്തിൽനിന്നു ശക്തരായവർ ഉയർന്നുവരേണ്ടതുണ്ട്. മുത്തലാക്കിനു പരിഹാരം കാണുകയാണെങ്കിൽ തലമുറകൾ നിങ്ങളെ ഓർമിക്കും: മോദി പറഞ്ഞു.
ബസവേശ്വരന്റെ തത്വസംഹിതകളെ ആസ്പദമാക്കി രചിച്ച വചൻ എന്ന ഗ്രന്ഥം മോദി പ്രകാശനംചെയ്തു. 23 ഭാഷകളിൽ ഈ ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താവാണു ബസവേശ്വരനെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടകത്തിലെ ലിംഗായത് സമുദായത്തിന്റെ ആചാര്യശ്രേഷ്ഠനാണു ബസവണ്ണ എന്ന ബസവേശ്വര. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽകണ്ടാണ് ബസവേശ്വരനെ സംബന്ധിക്കുന്ന പരിപാടികളുമായി ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മുത്തലാക്കിനെതിരേ രംഗത്തു വരണം: നരേന്ദ്ര മോദി
01:16 AM Apr 30, 2017 | Deepika.com